ആർസിബിക്കെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. പരാഗ് അഹങ്കാരം കാണിച്ചാണ് പുറത്തായതെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
പത്താം ഓവറിൽ രാജസ്ഥാൻ മികച്ച നിലയിൽ നിൽക്കെ അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്തായ പരാഗിന്റെ രീതിയെ ശ്രീകാന്ത് ചോദ്യം ചെയ്തു. “പരാഗ് ഇപ്പോൾ കളിക്കുന്നത് അവൻ ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ്. സ്റ്റൈലിന്റെ പേരിൽ വളരെ ലാഘവത്തോടെയാണ് അവൻ വിക്കറ്റ് കളഞ്ഞത്. ഉത്തരവാദിത്തം കാണിക്കുന്നതിന് പകരം അഹങ്കാരമാണ് അവൻ ഗ്രൗണ്ടിൽ കാട്ടിയത്,” ശ്രീകാന്ത് പറഞ്ഞു. ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്ന് വെറും 15 ശരാശരി മാത്രമാണ് പരാഗിനുള്ളത്.
15-കാരൻ വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിൽ ശ്രീകാന്ത് അത്യന്തം ആവേശഭരിതനാണ്. വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു. “അവനെ അടുത്ത സീസണിലേക്ക് കാത്തുനിൽക്കാതെ ഇപ്പോൾ തന്നെ ടീമിലെടുക്കണം. അടുത്ത 15 മത്സരങ്ങളിൽ നിന്ന് നിന്നെ പുറത്താക്കില്ലെന്ന് അവന് ഉറപ്പ് നൽകണം. അങ്ങനെ ചെയ്താൽ എട്ട് മത്സരങ്ങൾ അവൻ ഒറ്റയ്ക്ക് ജയിപ്പിച്ചു തരും,” ശ്രീകാന്ത് പ്രവചിച്ചു. ജോഷ് ഹേസൽവുഡിനെപ്പോലൊരു ബൗളറെ വൈഭവ് നേരിട്ട രീതി വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പരാഗ് പുറത്തായ ശേഷം തകരാതെ ബാറ്റ് ചെയ്ത ധ്രുവ് ജുറെലിനെയും ശ്രീകാന്ത് പ്രശംസിച്ചു. 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന ജുറെലിന്റെ പ്രകടനമാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. വൈഭവിനൊപ്പം ചേർന്ന് ജുറെൽ കളിച്ച ഷോട്ടുകൾ ലോകോത്തരമായിരുന്നുവെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.












