പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബൗളറുടെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ബാറ്റർ മൈതാനം വിട്ടുമാറി നിന്നത് വലിയ ചർച്ചയാകുന്നു. ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ വിവാദ സ്പിന്നർ ഉസ്മാൻ താരീഖിന്റെ വിചിത്രമായ ബൗളിംഗ് ശൈലിയാണ് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ ചൊടിപ്പിച്ചത്. പന്തെറിയുന്നതിന് തൊട്ടുമുൻപ് താരം നടത്തുന്ന അസ്വാഭാവികമായ ‘പോസ്’ നേരിടാൻ കഴിയില്ലെന്ന് മിച്ചൽ അമ്പയറെ അറിയിച്ചു.
റാവൽപിണ്ടി പിൻഡീസും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഉസ്മാൻ താരീഖ് പന്തെറിയാൻ ഒരുങ്ങുമ്പോൾ മിച്ചൽ രണ്ട് തവണ വിക്കറ്റിന് മുന്നിൽ നിന്ന് മാറി നിന്നു. താൻ പന്ത് നേരിടാൻ തയ്യാറല്ലെന്ന് അമ്പയറോട് ആംഗ്യം കാണിക്കുകയും ചെയ്തു. താരീഖിന്റെ ബൗളിംഗ് ആക്ഷൻ നിയമാനുസൃതമല്ലെന്ന സൂചനയാണ് മിച്ചൽ നൽകിയത്. ഇത് കമന്ററി ബോക്സിലുണ്ടായിരുന്ന റമീസ് രാജയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കി.
നേരത്തെ ഉസ്മാൻ താരീഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ പ്രതികരിച്ചിരുന്നു. താരീഖിന്റെ പോസ് ബാറ്റർമാരുടെ ഏകാഗ്രത നശിപ്പിക്കുമെന്നും, അത് നേരിടാൻ ബുദ്ധിമുട്ടുള്ളവർക്ക് ക്രീസിൽ നിന്ന് മാറി നിൽക്കാമെന്നുമാണ് അശ്വിൻ നിർദ്ദേശിച്ചത്. ബാറ്റർ തയ്യാറല്ലെങ്കിൽ അമ്പയർക്ക് അത് ‘ഡെഡ് ബോൾ’ (Dead ball) ആയി പ്രഖ്യാപിക്കേണ്ടി വരും. ഇതേ തന്ത്രമാണ് മിച്ചൽ മൈതാനത്ത് പയറ്റിയത്.
വിവാദങ്ങൾക്കിടയിലും മത്സരത്തിൽ ആധിപത്യം പുലർത്താൻ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് സാധിച്ചു. മിച്ചൽ പിന്നീട് സൗദ് ഷക്കീലിന്റെ പന്തിൽ പുറത്തായി. 61 റൺസിന്റെ കൂറ്റൻ തോൽവിയാണ് റാവൽപിണ്ടി പിൻഡീസ് ഏറ്റുവാങ്ങിയത്. താരീഖിന്റെ ആക്ഷൻ പരിശോധിക്കണമെന്ന് നിരവധി ക്രിക്കറ്റ് വിദഗ്ധർ ഇപ്പോൾ ഐസിസിയോട് ആവശ്യപ്പെടുന്നുണ്ട്.











