ബീഹാറിലെ സമസ്തിപൂരിലെ ഒരു സാധാരണ ഗ്രാമം. കുട്ടികളെല്ലാം സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ, 9 വയസ്സുകാരനായ വൈഭവ് തന്റെ അച്ഛൻ സഞ്ജീവിനോട് ഒരു കാര്യം മാത്രം ചോദിച്ചു: “എനിക്ക് ക്രിക്കറ്റ് കളിക്കണം.” ആ അച്ഛൻ വെറുമൊരു കർഷകനായിരുന്നില്ല, മകന്റെ കണ്ണിലെ തിളക്കം തിരിച്ചറിഞ്ഞ ഒരു പോരാളിയായിരുന്നു. സ്വന്തം കൃഷിയിടത്തിൽ അദ്ദേഹം ഒരു നെറ്റ്സ് ഒരുക്കി. അവിടെ, പൊടിപറക്കുന്ന മണ്ണിൽ വൈഭവ് എന്ന വിസ്മയം പിറന്നു. ദിവസവും നൂറുകണക്കിന് പന്തുകൾ നേരിട്ട് ആ കുട്ടി തന്റെ ബാറ്റിംഗിന് മൂർച്ച കൂട്ടി.
വൈഭവിന്റെ വളർച്ച ഒരു റോക്കറ്റ് പോലെയതായിരുന്നു. വെറും 12 വയസ്സുള്ളപ്പോൾ അവൻ ബീഹാറിനായി ഹേമന്ത് ട്രോഫിയിൽ 600-ലധികം റൺസ് അടിച്ചുകൂട്ടി. 13-ാം വയസ്സിൽ ബിഹാർ രഞ്ജി ടീമിലേക്ക് വിളിയെത്തി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇത്രയും ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി വൈഭവ് മാറി. വെറും 13 വയസ്സും 315 ദിവസവും പ്രായമുള്ളപ്പോൾ മുംബൈക്കെതിരായ മത്സരത്തിൽ അജിങ്ക്യ രഹാനെയും പൃഥ്വി ഷായെയും പോലുള്ള വമ്പൻമാർക്ക് മുന്നിൽ അവൻ ബാറ്റ് വീശി. അതിനിടയിൽ ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ വെറും 58 പന്തിൽ സെഞ്ച്വറി നേടി വൈഭവ് ലോകത്തെ ഞെട്ടിച്ചു. അണ്ടർ-19 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ ഒന്നാണിത്.
2025 ഡിസംബറിൽ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലം. വമ്പൻ താരങ്ങളുടെ പേരുകൾക്കിടയിൽ വൈഭവ് സൂര്യവംശി എന്ന പേര് തെളിഞ്ഞു. പല ടീമുകളും സംശയിച്ചു— “ഈ 14-കാരന് ഇത്രയും വലിയ തുകയോ?” എന്നാൽ രാജസ്ഥാൻ റോയൽസ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ അവനെ സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി.
ഈ ചെറിയ പ്രായത്തിൽ തനിക്ക് കിട്ടിയ കോടികൾ വെറും ഒരു ഭാഗ്യത്തിന്റെ അകമ്പടിയല്ല എന്ന് തെളിയിക്കാൻ പയ്യൻസിന് അധികം സമയം വേണ്ടി വന്നില്ല. സീസണിൽ തനിക്ക് അവസരം കിട്ടിയ ആദ്യ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചുകൊണ്ട് അവനൊരു വലിയ സിഗ്നൽ തന്നു. ആ ബാറ്റിൽ നിന്ന് വരാനിരിക്കുന്ന അനേകം വലിയ ഷോട്ടുകളുടെയും വലിയ ഇന്നിങ്‌സുകളുടെയും ആരംഭമായിരുന്നു ആ സിഗ്നൽ. ചെറിയ ചെറുക്കാനായി കണ്ട വലിയ ബോളർമാരെയും തന്നെ വിലകുറച്ച് കണ്ട ആളുകളുടെയും വൈഭവ് തന്റെ ഫാനാക്കി. ഈ സീസണിൽ ഇതുവരെ നേടിയ 200 റൺസിൽ 180 റൺസും ബൗണ്ടറിയുടെയും സിക്സിന്റെയും രൂപത്തിൽ ആണെന്ന് പറയുന്നതിൽ മാത്രം ഉണ്ടല്ലോ അവന്റെ റേഞ്ച്.
സീസണിൽ തോൽവിയറിയാതെ കുതിച്ച ആർഐബിക്കെതിരെ വെറും 26 പന്തിൽ 78 റൺസ് നേടി ഐപിഎൽ 2026-ലെ ഏറ്റവും ചെറിയ പ്രായത്തിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന താരമായി വൈഭവ് മാറി. മത്സരശേഷം വിരാട് കോഹ്‌ലി വൈഭവിനെ അരികിലേക്ക് വിളിച്ചു. വൈഭവിന്റെ ക്യാപ്പിൽ വിരാട് തന്റെ കൈപ്പടയിൽ എഴുതി: “Dear Vaibhav, Well Done!”. ആ നിമിഷം വൈഭവ് എന്ന കൗമാരക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ വരുംകാല സൂപ്പർസ്റ്റാർ ആണെന്ന് ഉറപ്പിച്ചു.
“ഞാൻ ബൗളറെ നോക്കാറില്ല, പന്തിനെ മാത്രമേ നോക്കാറുള്ളൂ.” — ഈ ഒരൊറ്റ വാചകത്തിലുണ്ട് വൈഭവിന്റെ വിജയം. അച്ഛൻ സഞ്ജീവും രാജസ്ഥാൻ സ്റ്റാഫ് അംഗം റോമി ഭീന്ദറും നൽകുന്ന കരുത്തിൽ, വിശ്വസ്തനായി അവൻ ഇന്നും തന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നു.












