ഉത്തരാഖണ്ഡിലെ തന്ത്രപ്രധാനമായ പ്രതിരോധ-സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പാകിസ്താനിലെ ഭീകരർക്ക് ചോർത്തി നൽകിയ 29-കാരൻ അറസ്റ്റിൽ. ഡെറാഡൂൺ സ്വദേശിയായ വിക്രാന്ത് കശ്യപിനെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) സാഹസികമായി പിടികൂടിയത്. ഡെറാഡൂണിലെ പ്രേം നഗർ മേഖലയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധമുള്ള ഭീകരൻ ഷെഹ്സാദ് ഭട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി.
പ്രധാന സർക്കാർ ഓഫീസുകൾ, സൈനിക കേന്ദ്രങ്ങൾ, പോലീസ് ആസ്ഥാനം, അന്തർസംസ്ഥാന ബസ് ടെർമിനസ് (ISBT) തുടങ്ങിയ സുപ്രധാന ഇടങ്ങളുടെ വീഡിയോകളും ലൊക്കേഷൻ വിവരങ്ങളും ഇയാൾ പാകിസ്താനിലേക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ വഴിയാണ് ഇയാൾ ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ കേന്ദ്രങ്ങളിൽ ബോംബുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും ഇയാൾക്ക് ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പ്രതിയുടെ പക്കൽ നിന്ന് ഒരു .32 ബോർ പിസ്റ്റൾ, ഏഴ് തിരകൾ, സ്‌പ്രേ പെയിന്റ് കാനുകൾ എന്നിവ പോലീസ് കണ്ടെടുത്തു. നഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ “തഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (TTH)” എന്ന് സ്‌പ്രേ പെയിന്റ് ചെയ്യാനും അതിന്റെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് അയക്കാനും ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ താൻ സിദ്ധു മൂസവാലയുടെ കടുത്ത ആരാധകനാണെന്നും ഗായകന്റെ കൊലപാതകത്തിന് പകരം വീട്ടാനാണ് ഭീകരരുമായി ബന്ധപ്പെട്ടതെന്നുമാണ് ഇയാൾ മൊഴി നൽകിയത്. 2024-25 കാലയളവിൽ പഞ്ചാബിലെ നാഭയിലായിരുന്ന ഇയാൾക്ക് നേപ്പാൾ വഴി ദുബായിലേക്ക് രക്ഷപ്പെടാനുള്ള വാഗ്ദാനവും പാക് ഏജന്റുകൾ നൽകിയിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണ്ണായകമായ തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയൊരു ഗൂഢാലോചനയാണ് ഈ അറസ്റ്റിലൂടെ തകർത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.












