വാഷിംഗ്ടൺ : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സൈനികമായി സഹായിക്കാൻ മുതിർന്നാൽ ചൈന ‘വലിയ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ കടുത്ത പരാമർശം.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന് ആയുധങ്ങളോ സാങ്കേതിക വിദ്യയോ നൽകുന്ന ഏതൊരു രാജ്യവും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ”ചൈന ഇറാന് ആയുധങ്ങൾ നൽകുന്നുണ്ടെങ്കിൽ, അവർ വലിയ പ്രശ്നങ്ങളുണ്ടാക്കാൻ പോവുകയാണ്. അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ചൈന ഇറാനിലെ ഭരണകൂടത്തിന് ‘ഓക്സിജൻ’ നൽകുകയാണ്. ഇറാന് സാമ്പത്തികമായും സൈനികമായും പിന്തുണ നൽകുന്നത് ചൈന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 60% മുതൽ 100% വരെ അധിക നികുതി ചുമത്തും,” എന്നും ട്രംപ് വ്യക്തമാക്കി.
ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധികളും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ ഭീഷണിയോട് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പരമാധികാരമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നാണ് ബീജിംഗിന്റെ പൊതുവായ നിലപാട്.











