ഐപിഎൽ 2026 ആവേശകരമായി മുന്നേറുന്നതിനിടെ രാജസ്ഥാൻ റോയൽസിനെ പിടിച്ചുലച്ച് ഗുരുതരമായ സുരക്ഷാ വീഴ്ച. വെള്ളിയാഴ്ച ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. താരങ്ങൾക്കും ഒഫീഷ്യൽസിനും മാത്രമായി അനുവദിച്ചിട്ടുള്ള സ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നത് ബിസിസിഐ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
മത്സരത്തിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. ഡഗൗട്ടിലിരുന്ന റോമി ഭിന്ദർ ഫോൺ നോക്കുന്നതും സ്ക്രീൻ സ്ക്രോൾ ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ആ സമയം രാജസ്ഥാന്റെ 15-കാരൻ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി അദ്ദേഹത്തിന് തൊട്ടടുത്താണ് ഇരുന്നിരുന്നത്. ഭിന്ദർ ഫോൺ നോക്കുമ്പോൾ വൈഭവ് അതിലേക്ക് നോക്കുന്നതും വീഡിയോയിലുണ്ട്.
ഐപിഎല്ലിന്റെ ഔദ്യോഗിക നിയമപുസ്തകം (PMOA PROTOCOL – 2026) അനുസരിച്ച്: ടീം മാനേജർമാർക്ക് ഡഗൗട്ടിൽ ഫോൺ കൈവശം വെക്കാം, പക്ഷേ അത് ഉപയോഗിക്കാൻ പാടില്ല. ഡ്രസ്സിംഗ് റൂമിനുള്ളിൽ ഫോൺ ഉപയോഗിക്കാമെങ്കിലും ഡഗൗട്ടിലിരുന്ന് ആശയവിനിമയം നടത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഈ നിയമം.
ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി സംഭവത്തിൽ രൂക്ഷമായാണ് പ്രതികരിച്ചത്. “ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇത് ശരിക്കും നടന്നതാണോ? എങ്കിൽ ഐപിഎൽ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണം. എവിടെയായിരുന്നു അഴിമതി വിരുദ്ധ വിഭാഗം (Anti-Corruption Unit)?” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
വീഡിയോ തെളിവായി സ്വീകരിച്ചാൽ മാച്ച് റഫറിയും അഴിമതി വിരുദ്ധ വിഭാഗവും ഭിന്ദറെ ചോദ്യം ചെയ്തേക്കും. ഇതൊരു ഗൗരവകരമായ വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ഒരു ഐപിഎൽ ഒഫീഷ്യൽ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.











