ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് താരം നിതീഷ് റാണയ്ക്കും സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനും പിഴ ശിക്ഷ. മത്സരത്തിനിടെ ഫോർത്ത് അമ്പയറോട് മോശമായി പെരുമാറിയതിനാണ് റാണയ്ക്ക് ശിക്ഷ ലഭിച്ചത്.
ഡൽഹി ഇന്നിംഗ്‌സിന്റെ 19-ാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ നടന്നത്. ക്രീസിലുണ്ടായിരുന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ അനുവാദം ചോദിച്ചെങ്കിലും കളി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫോർത്ത് അമ്പയർ അത് നിരസിച്ചു. ഇതോടെ ഡഗ് ഔട്ടിലിരുന്ന നിതീഷ് റാണ ബൗണ്ടറി ലൈനിനരികിലെത്തി അമ്പയറോട് രൂക്ഷമായി തർക്കിക്കുകയായിരുന്നു.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 (മോശം ഭാഷാ പ്രയോഗം) ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് റാണയുടെ മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ഈടാക്കിയത്. കൂടാതെ ഒരു ഡെമെറിറ്റ് പോയിന്റും താരത്തിന് നൽകി. പിഴവ് സമ്മതിച്ച റാണ ശിക്ഷ അംഗീകരിച്ചു. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയിച്ചെങ്കിലും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് തിരിച്ചടിയേറ്റു. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് (Slow Over-rate) 12 ലക്ഷം രൂപയാണ് ഋതുരാജിന് പിഴ വിധിച്ചത്. സീസണിലെ ആദ്യത്തെ വീഴ്ചയായതിനാലാണ് ശിക്ഷ 12 ലക്ഷത്തിൽ ഒതുങ്ങിയത്.
ഗ്ലൗസ് മാറ്റാൻ അനുവാദം ലഭിക്കാത്തതിന് പിന്നാലെ അടുത്ത പന്തിൽ തന്നെ ട്രിസ്റ്റൻ സ്റ്റബ്സ് (60) പുറത്തായി. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ദേഷ്യത്തിൽ ബാറ്റ് എറിഞ്ഞാണ് സ്റ്റബ്സ് തന്റെ പ്രതിഷേധം അറിയിച്ചത്. മത്സരത്തിൽ സഞ്ജു സാംസണിന്റെ സെഞ്ച്വറി (115*) കരുത്തിൽ ചെന്നൈ 23 റൺസിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്.











