ടെൽ അവീവ് : ദക്ഷിണ ലബനനിൽ ഇസ്രായേൽ അതിർത്തിക്ക് സമീപമുള്ള ഹിസ്ബുള്ളയുടെ പ്രധാന കേന്ദ്രമായിരുന്ന ഒരു ഗ്രാമം പൂർണ്ണമായും ഇല്ലാതാക്കി ഇസ്രായേൽ പ്രതിരോധ സേന. വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് റിമോട്ട് കൺട്രോൾ വഴി ഒരേസമയം തകർക്കുന്ന ‘മാസ് ഡെറ്റണേഷൻ’ രീതിയാണ് ഇവിടെ ഇസ്രായേൽ നടപ്പിലാക്കിയത്. വടക്കൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായാണ് അതിർത്തി മേഖലയിലെ ഭീകരതാവളങ്ങൾ പൂർണമായും തകർത്ത് ഇല്ലാതാക്കിയത്. ഹിസ്ബുള്ളയുടെ എലൈറ്റ് വിഭാഗമായ ‘റദ്‌വാൻ ഫോഴ്സ്’ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറാക്കിയ ഭൂഗർഭ തുരങ്കങ്ങളുടെ കവാടങ്ങൾ പലതും ഇവിടുത്തെ സാധാരണ വീടുകൾക്കുള്ളിലായിരുന്നു.
സിവിലിയൻ വീടുകൾക്കും ഗ്രാമങ്ങൾക്കും ഉള്ളിൽ ഒളിപ്പിച്ച നിലയിലുള്ള ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ, ആയുധശേഖരങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവ തകർക്കുന്നതിനായി നിയന്ത്രിത സ്ഫോടനങ്ങൾ ഉപയോഗിക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. സാധാരണക്കാർക്ക് അപകടമുണ്ടാകാത്ത രീതിയിൽ മുൻകൂട്ടി അറിയിപ്പ് നൽകിയ ശേഷമാണ് സൈനിക നീക്കം നടത്തിയത്. അതിർത്തി ഗ്രാമങ്ങളിലെ സാധാരണ വീടുകൾ ഹിസ്ബുള്ള അവരുടെ സൈനിക പോസ്റ്റുകളാക്കി മാറ്റിയിരുന്നു. ജനവാസ കേന്ദ്രങ്ങളെ യുദ്ധക്കളമാക്കുന്ന ഹിസ്ബുള്ളയുടെ തന്ത്രത്തെ പ്രതിരോധിക്കാനാണ് ഈ നീക്കമെന്ന് സൈന്യം അറിയിച്ചു. പല വീടുകളിലും ടൺ കണക്കിന് സ്ഫോടകവസ്തുക്കളും ആധുനിക ആയുധങ്ങളുമാണ് ഹിസ്ബുള്ള ശേഖരിച്ചിരുന്നത്. ഇവ സുരക്ഷിതമായി നീക്കം ചെയ്യുക അസാധ്യമായതിനാലാണ് സ്ഫോടനത്തിലൂടെ നശിപ്പിക്കുന്നത്.
ഒക്ടോബർ 7-ന് സമാനമായ ആക്രമണം വടക്കൻ ഇസ്രായേലിൽ ഉണ്ടാകാതിരിക്കാൻ അതിർത്തി മേഖലയെ ഭീകരമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. വീടുകളിൽ നിന്ന് പിടിച്ചെടുത്ത മിസൈലുകളുടെയും ഗ്രനേഡുകളുടെയും ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ഹിസ്ബുള്ള ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവായി ഇസ്രായേൽ ഇത് ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ലബനനിലെ ഹിസ്ബുള്ളയുടെ ഭീഷണി പൂർണ്ണമായും നീക്കം ചെയ്യുന്നത് വരെയും, ഭവനരഹിതരായ 60,000-ത്തിലധികം ഇസ്രായേലി പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് വരെയും സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കി.










