ടെഹ്റാൻ : ഹോർമുസിൽ നാവിക ഉപരോധം നടത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും എന്ന് ഐആർജിസി കമാൻഡർ മുന്നറിയിപ്പ് നൽകി.
“അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ തുനിഞ്ഞാൽ അവർക്ക് ഒരിക്കലും തിരിച്ചുകയറാൻ കഴിയില്ല. ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും ആ കടലിടുക്കിനെ ശത്രുക്കൾക്കുള്ള ശ്മശാനമാക്കി മാറ്റും,” എന്ന് ഐആർജിസി നാവികസേനാ മേധാവി പ്രസ്താവിച്ചു. ”ട്രംപ് തീക്കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഞങ്ങളുടെ വീടിൻ്റെ വാതിലാണ്. അവിടെ ആര് വരണം പോകണം എന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കും,” എന്ന് ഇറാൻ വിദേശകാര്യ വക്താവും പ്രതികരിച്ചു.










