വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 18 റൺസിന് പരാജയപ്പെട്ടതോടെ ഈ സീസണിൽ നാല് കളികളിൽ നിന്ന് മുംബൈയുടെ മൂന്നാം തോൽവിയാണിത്. മുംബൈയുടെ ബാറ്റിംഗ് നിരയിലെ പിഴവുകളും, പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ആര് വരണമെന്നതിനെക്കുറിച്ചും സഹീർ ഖാൻ ക്രിക്ബസിനോട് പ്രതികരിച്ചു.
രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റിയാൻ റിക്കൽട്ടൺ തുടങ്ങിയ താരങ്ങൾക്ക് മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും അവരിലൊരാൾ പോലും അത് 60 അല്ലെങ്കിൽ 70 റൺസിലേക്ക് മാറ്റുന്നില്ല എന്നതാണ് മുംബൈ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സഹീർ ചൂണ്ടിക്കാട്ടി.
“കളിക്കാർക്ക് തുടക്കം ലഭിക്കുന്നുണ്ട്, എന്നാൽ അവരാരും അത് വലിയ ഇന്നിംഗ്സുകളാക്കി മാറ്റുന്നില്ല. ഇതിലൊരാൾ 60 അല്ലെങ്കിൽ 70 റൺസ് നേടിയാൽ കളിയുടെ ഗതി തന്നെ മാറും. മികച്ച ഫോമിലുള്ള ഒരാൾക്ക് ചുറ്റും കളി മെനയാൻ മറ്റ് ബാറ്റർമാർക്ക് കഴിയും. മുൻകാലങ്ങളിൽ ഇത്തരം ഇന്നിംഗ്സുകൾ മുംബൈ നിരയിൽ നിന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്,” ക്രിക്ബസ്സിനോട് സംസാരിക്കവെ സഹീർ വ്യക്തമാക്കി.
ഹാംസ്ട്രിങ് പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ 13 പന്തുകൾ നേരിട്ട ശേഷം രോഹിത് ശർമ്മയ്ക്ക് ക്രീസ് വിടേണ്ടി വന്നിരുന്നു. വരും മത്സരങ്ങളിൽ രോഹിത്തിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ആര് ഓപ്പൺ ചെയ്യുമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നമൻ ധീർ അല്ലെങ്കിൽ സൂര്യകുമാർ യാദവ് എന്നിവരെ ഓപ്പണറായി ഇറക്കാം.
ക്വിന്റൺ ഡി കോക്കിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണിംഗ് ഇറക്കുന്ന കാര്യം പരിഗണിക്കാമെങ്കിലും, അത് ടീമിന്റെ മൊത്തത്തിലുള്ള ബാലൻസിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












