ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ നിർണ്ണായക മത്സരത്തിൽ സീനിയർ പേസർമാരായ ഹർഷൽ പട്ടേലിനെയും ജയദേവ് ഉനദ്‌കട്ടിനെയും പുറത്തിരുത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. സീനിയർ താരങ്ങൾക്ക് പകരം അരങ്ങേറ്റക്കാരായ യുവതാരങ്ങളെ ഇറക്കിയ ഹൈദരാബാദിന്റെ തന്ത്രം നൂറുശതമാനം വിജയമായിരുന്നുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വിലയിരുത്തി.
ഹൈദരാബാദ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശ്രീകാന്ത് വാനോളം പുകഴ്ത്തി. “എസ്ആർഎച്ച് മാനേജ്‌മെന്റ് തീർച്ചയായും കയ്യടി അർഹിക്കുന്നു. ഹർഷൽ പട്ടേലിനെയും ജയദേവ് ഉനദ്‌കട്ടിനെയും അവർ ധൈര്യപൂർവ്വം പുറത്തിരുത്തി. ഇരുവരുടെയും ‘ഫേക്ക് ബൗളിംഗ്’ മതിയായെന്ന് അവർ തീരുമാനിച്ചു. പകരം രണ്ട് യുവതാരങ്ങളെ അവർ തിരഞ്ഞെടുത്തു. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ അവർക്ക് മറ്റ് ഓപ്ഷനുകൾ ഇല്ലായിരുന്നു. വൈഭവ് സൂര്യവംശിക്കും ജയ്സ്വാളിനുമെതിരെ രണ്ട് അരങ്ങേറ്റക്കാരെക്കൊണ്ട് ബൗളിംഗ് ഓപ്പൺ ചെയ്യിപ്പിച്ചത് വളരെ ധീരമായ തീരുമാനമായിരുന്നു, അതിന് മികച്ച ഫലവും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ വീണ്ടും പൂജ്യത്തിന് പുറത്തായതിൽ ശ്രീകാന്ത് കടുത്ത നിരാശ രേഖപ്പെടുത്തി. “അഭിഷേക് ശർമ്മ വീണ്ടും അതേ രീതിയിൽ തന്നെയാണ് ഔട്ടായത്. ഈ വർഷം ഇത് അഞ്ചോ ആറോ തവണയാണ് അവൻ ഇങ്ങനെ പുറത്താകുന്നത്. തേർഡ് മാനിൽ ഒരു ഫീൽഡറെ നിർത്തി എതിർ ടീമുകൾ അവനെ കൃത്യമായി കുടുക്കുകയാണ്,” ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
0/1 എന്ന തകർച്ചയിൽ നിന്ന് ഹൈദരാബാദിനെ 20 ഓവറിൽ 216/6 എന്ന കൂറ്റൻ സ്കോറിലെത്തിച്ച ക്യാപ്റ്റൻ ഇഷാൻ കിഷനെ (44 പന്തിൽ 91 റൺസ്) മുൻ ഇന്ത്യൻ താരം പ്രശംസിച്ചു. രാജസ്ഥാൻ ബൗളർമാർ ഷോർട്ട് ബോളുകൾ എറിഞ്ഞത് ഇഷാൻ കൃത്യമായി മുതലെടുത്തുവെന്നും, വിക്കറ്റുകൾ വീണപ്പോഴും യാതൊരു സമ്മർദ്ദവുമില്ലാതെ മികച്ച ക്യാപ്റ്റൻസി പുറത്തെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ 57 റൺസിന്റെ തകർപ്പൻ ജയവുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചു.












