കളമശേരി കുന്നുകരയിൽ ‘ബൈ ബൈ പിണറായി’ ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കം രാഷ്ട്രീയ സംഘർഷത്തിൽ കലാശിച്ചു. വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ ഭവൻ സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അനിൽ ഉൾപ്പെടെ ഏഴുപേർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. മന്ത്രി പി. രാജീവ് വീണ്ടും ജനവിധി തേടുന്ന മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ആക്രമണം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘത്തിന്റെ അഴിഞ്ഞാട്ടം. കോൺഗ്രസ് സ്ഥാപിച്ച ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്തതിനും പോലീസിൽ പരാതി നൽകിയതിനുമുള്ള പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊന്നുകളയുമെന്ന് ആക്രോശിച്ചെത്തിയ സംഘം ഓഫീസിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കയ്യേറ്റം ചെയ്തു. അസഭ്യവർഷം നടത്തിയ അക്രമിസംഘത്തിലെ ഒരാൾ മാരകായുധം ഉപയോഗിച്ച് പ്രവർത്തകരെ കുത്താൻ ശ്രമിച്ചതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ കസേരകളും കാരംബോർഡും ഫ്ലക്സുകളും ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ തല്ലിത്തകർത്തു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിൽ അനിൽ, ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജനാധിപത്യ രീതിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളോട് പോലും അസഹിഷ്ണുത കാട്ടി ഓഫീസ് തകർക്കുന്ന സിപിഎം ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.












