രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിമിരി ബോംബ് കേസിൽ 10 സിപിഎം പ്രവർത്തകർക്ക് കഠിനതടവ് വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ചത്. പ്രതികളിൽ സിപിഎം പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു എന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഏറെ ചർച്ചയാകുന്നതാണ് ഈ വിധി. 2011 നവംബർ 27-നാണ് കണ്ണൂർ ആലക്കോട് തിമിരിയിൽ വെച്ച് ആർഎസ്‌എസ്-ബിജെപി പ്രവർത്തകർക്ക് നേരെ ക്രൂരമായ ബോംബേറുണ്ടായത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് നടത്തിയ ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിലെ രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി. ബിനു എന്ന ഉടുമ്പ് ബിനു 25 വർഷം തടവ് അനുഭവിക്കണം. മറ്റു ഒമ്പത് പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് ശിക്ഷയാകും അനുഭവിക്കേണ്ടി വരിക. സിപിഎം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടിൽ പി.വി. ബാബുരാജ് ശിക്ഷിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന് പഞ്ചായത്ത് അംഗത്വം നഷ്ടമാകും.
തിമിരി ഏളയാട് മേമന എം.കെ. പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയിൽ പി.പി. സത്യൻ, അടുക്കം ഇടത്തിലെവിട്ടിൽ ഇ.വി. വിനോദ് കുമാർ, ഏളയാട് പാലേരി വിജയൻ, ഏളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ.പി. സുരേഷ്, ചെറുപുഴ തെക്കേവയൽ ടോബി, ഏളയാട് കോറോത്ത് വളപ്പിൽ ജനാർദനൻ, കാരയാട്ട് മാൻവെട്ടുംകുന്നേൽ ശിവപ്രകാശ് എന്നിവരാണ് കോടതി ശിക്ഷിച്ച മറ്റ് പ്രതികൾ. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ വിധി പുറത്തുവരുന്നത്. പ്രതികളെ വൈകാതെ തന്നെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.












