ന്യൂഡൽഹി : വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര. ഭരണഘടനാ ഭേദഗതി ബിൽ എന്നെന്നേക്കുമായി ഭരിക്കാനും രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്ന് പ്രിയങ്ക ആരോപിച്ചു. ലോക്സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ (വനിതാ സംവരണ ബിൽ) പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് പരാജയപ്പെട്ടത്.
“ഈ ബിൽ പാസായിരുന്നെങ്കിൽ ഇന്ത്യയിലെ ജനാധിപത്യം അവസാനിക്കുമായിരുന്നു. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡലങ്ങളുടെ അതിർത്തി മാറ്റിവരച്ച് അടുത്ത തിരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഫെഡറൽ ഘടനയിൽ മാറ്റം വരുത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു. ഭരണഘടനയ്ക്കും രാജ്യത്തിനും പ്രതിപക്ഷ ഐക്യത്തിനും വേണ്ടിയുള്ള വിജയമായിരുന്നു അത്. ഭരണപക്ഷത്തെ നേതാക്കളുടെ മുഖത്ത് ഇത് വ്യക്തമായി കാണാമായിരുന്നു,” എന്നും ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന്റെ പേരിൽ സർക്കാർ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചേക്കാമെന്നും പ്രിയങ്ക ഗാന്ധി സൂചിപ്പിച്ചു.
ജാതി സെൻസസ് നടത്താൻ സർക്കാർ ഭയപ്പെടുകയാണെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബില്ലിന് അനുകൂലമായി 298 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തു. ഒരു ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ 360 വോട്ടുകൾ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) ലഭിക്കാത്തതിനാലാണ് ബിൽ തള്ളിയത്.








