തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. വാഗമണ്ണിൽ ‘വനവാസം’ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ട് ഉദ്ഘാടനം ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവിനെതിരെ ട്രോളന്മാർ വാളെടുക്കുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ ‘രാഷ്ട്രീയ വനവാസത്തിന്’ പോകുമെന്ന സതീശന്റെ മുൻ പ്രഖ്യാപനമാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വാഗമണ്ണിലെ റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയത് സ്വന്തം വാക്ക് പാലിക്കാനുള്ള തയ്യാറെടുപ്പാണോ എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു വാഗമണ്ണിലെ പരിപാടി. വാൽപാറ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് പരിമിതമായ പ്രവേശനം മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ വനവാസത്തിന് എത്തിയതല്ലെന്നും ഒരു സുഹൃത്തിന്റെ റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതാണെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ അദ്ദേഹം മലപ്പുറത്തേക്ക് തിരിക്കുകയും ചെയ്തു.
എങ്കിലും പേരിന്റെ കൗതുകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. “പറഞ്ഞ വാക്ക് പാലിക്കാൻ സതീശൻ വാഗമണ്ണിൽ നേരത്തെ തന്നെ ബുക്കിംഗ് നടത്തി”, “വനവാസം വെറും വാക്കല്ല, അത് പ്രവൃത്തിയാണ്” എന്നിങ്ങനെ പോകുന്നു ട്രോളുകൾ. രാഷ്ട്രീയ വനവാസം എന്ന പ്രയോഗം സതീശൻ തന്നെ പലതവണ ആവർത്തിച്ചിട്ടുള്ളതിനാൽ രാഷ്ട്രീയ എതിരാളികളും ഈ അവസരം ആഘോഷമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഗമണ്ണിലെ ഈ ‘വനവാസം’ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.












