ചെന്നൈ : നീണ്ട പരാതികൾക്കും ആരോപണങ്ങൾക്കും ശേഷം ഒടുവിൽ തമിഴ്നാട്ടിൽ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇതുവരെ എത്താത്തതിൽ കനത്ത വിമർശനമായിരുന്നു ഇൻഡി സഖ്യത്തിനുള്ളിൽ ഉയർന്നിരുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രാഹുലിനൊപ്പം പ്രചാരണത്തിൽ പങ്കുചേർന്നു. കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണ് രാഹുൽ ഗാന്ധി പ്രചാരണത്തിൽ ഉന്നയിച്ചത്.
തമിഴ് സംസ്‌കാരത്തിനും ഭാഷയ്ക്കും ഐഡന്റിറ്റിക്കും നേരെയുള്ള ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി സൂചിപ്പിച്ചു. തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തെയും തമിഴ് ഭാഷയെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെ തമിഴ് ജനത തിരിച്ചറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ”ഈ ഭൂമിയിലെ ഒരു ശക്തിക്കും തമിഴ്‌നാടിനെയോ തമിഴ് ഭാഷയെയോ തൊടാൻ കഴിയില്ല. ഡൽഹിയിൽ ഇരിക്കുന്നവർക്ക് തമിഴ് സംസ്‌കാരത്തിന്റെ ആഴം അറിയില്ല. ഡൽഹിയിൽ ഇരുന്ന് തമിഴ്‌നാടിനെ ഭരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ തമിഴ് ജനത ഒരിക്കലും അതിന് അനുവദിക്കില്ല. തമിഴ് ഭാഷയെ തരംതാഴ്ത്താനുള്ള നീക്കം തമിഴ് ജനതയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണ്. ആർഎസ്എസ് ഐഡിയോളജി ഇന്ത്യയുടെ ഭരണഘടനയെ ദുർബലപ്പെടുത്തുകയാണ്,” എന്നും രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കി.
ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം, ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് എന്നും രാഹുൽ ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നു. ഇത് ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്നും രാഹുൽ ഗാന്ധി തമിഴ് ജനതയോട് സൂചിപ്പിച്ചു.








