ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സ്വപ്നങ്ങൾ തകർത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ സീറ്റുകൾ 543-ൽ നിന്നും 816 ആയി ഉയർത്തി വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം വോട്ട് ചെയ്ത് തോൽപ്പിച്ചത് രാജ്യത്തോടുള്ള വഞ്ചനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണം നടന്നാൽ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്ട്രീയം അവസാനിക്കുമെന്ന് ഭയപ്പെടുന്ന ‘പരിവാർവാദി’ പാർട്ടികളാണ് ബില്ലിനെ എതിർത്തതെന്ന് മോദി കുറ്റപ്പെടുത്തി. ഭാരതത്തിലെ സ്ത്രീകൾ ഈ അപമാനം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ പരാജയപ്പെട്ടതിൽ വേദനയോടെ രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി മാപ്പപേക്ഷിച്ചു. “സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾ കൊണ്ടുവന്ന ബിൽ പാസാക്കാൻ സാധിച്ചില്ല. ഇതിൽ ഞാൻ അമ്മമാരോടും സഹോദരിമാരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു,” മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരായ സ്ത്രീകളാണ്. ബിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡിഎംകെയും എസ്പിയും ഉൾപ്പെടെയുള്ള പാർട്ടികൾ പാർലമെന്റിൽ കൈയടിച്ച് ആഘോഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ആഘോഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്. സ്ത്രീകൾ പലതും മറന്നേക്കാം, എന്നാൽ തങ്ങളെ അപമാനിച്ചവരെ അവർ ഒരിക്കലും മറക്കില്ലെന്നും വരും തിരഞ്ഞെടുപ്പുകളിൽ ഇതിന് തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2029-ലെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വലിയ പങ്കാളിത്തം ഉറപ്പാക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആസൂത്രിതമായ ഗൂഢാലോചനയിലൂടെ ഈ നീക്കം തടസ്സപ്പെടുത്തുകയായിരുന്നു. പ്രാദേശിക പാർട്ടികളെ തകർക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ യഥാർത്ഥ മുഖം ഇന്ന് രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ വികസന യാത്രയിൽ സ്ത്രീകളെ സജീവ പങ്കാളികളാക്കാനുള്ള തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്നും, ഭാരതത്തിന്റെ പെൺകരുത്തിനെ തടയാൻ ആർക്കും കഴിയില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി വനിതാ എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്ലക്കാർഡുകളേന്തി വൻ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ അപമാനിച്ച പ്രതിപക്ഷത്തിനെതിരെ കനത്ത രോഷമാണ് ഇതിനോടകം ഉയരുന്നത്.






