ടെഹ്റാൻ : ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശനയതന്ത്രത്തിലും വൻ അട്ടിമറി നടന്നതായി റിപ്പോർട്ട്. ഇറാനിലെ സൈനിക-നയതന്ത്ര തീരുമാനങ്ങളുടെ പൂർണ്ണ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ ഐആർജിസി നേതൃത്വമാണ്. രാജ്യത്തെ മിതവാദി നേതാക്കളെ മാറ്റിനിർത്തി, മുഹമ്മദ് ബാഗർ സോൾഗാദറിന്റെ പിന്തുണയോടെ അഹമ്മദ് വാഹിദിയുടെ നേതൃത്വത്തിലുള്ള കമാൻഡർമാരാണ് ഇപ്പോൾ ഇറാന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉൾപ്പെടെയുള്ള മിതവാദികളായ വ്യക്തികളെ നേതൃനിരയിൽ നിന്നും മാറ്റിനിർത്തി കൊണ്ടാണ് റവല്യൂഷനറി ഗാർഡ് അധികാരം ഏറ്റെടുത്തിരിക്കുന്നത്. പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ നേതൃത്വത്തിലുള്ള മിതവാദി വിഭാഗത്തെ പാടേ അവഗണിച്ചുകൊണ്ടാണ് ഐആർജിസി കമാൻഡർമാരുടെ ഈ നീക്കം. ഇതോടെ അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകളും ഹോർമുസ് കടലിടുക്കിലെ സുരക്ഷയും അനിശ്ചിതത്വത്തിലായി. ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ അറിവോടെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം മുതലെടുത്തോ ആണ് ഐആർജിസി ഈ അട്ടിമറി നടത്തിയിരിക്കുന്നത്.
വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയുമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ പ്രാഥമിക ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഈ ധാരണ ഐആർജിസി വെട്ടിക്കളയുകയും കടലിടുക്ക് അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. നയതന്ത്രജ്ഞർക്ക് പകരം സൈനിക ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയാണിപ്പോൾ ഇറാനിലുള്ളത്. ഐആർജിസി കമാൻഡർ മേജർ ജനറൽ അഹമ്മദ് വാഹിദി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഖർ സോൾഘാദ്ര് എന്നിവരാണ് ഇപ്പോൾ പ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നത്. ഐആർജിസിയുടെ കടുത്ത നിലപാടുകൾ കാരണം അമേരിക്കയുമായുള്ള ചർച്ചകളും വഴിമുട്ടി നിൽക്കുകയാണ്.











