ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ഭീകരർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. ‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ എന്ന സന്ദേശമാണ് ഇന്ത്യൻ സൈന്യം പങ്കുവെച്ചിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യ ആരംഭിച്ച സൈനിക നടപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ സൈന്യത്തിന്റെ ഈ സമൂഹമാധ്യമ പോസ്റ്റ്.
2025 ഏപ്രിൽ 22 നായിരുന്നു അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബൈസരൻ പുൽമേടിൽ പാകിസ്താൻ തീവ്രവാദികൾ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരർക്കുള്ള വ്യക്തമായ മറുപടിയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പതോളം ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ
‘ഓപ്പറേഷൻ മഹാദേവ്’ എന്ന ദൗത്യത്തിലൂടെ പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചിരുന്നു. സൈന്യത്തിന്റെ പാരാ സ്പെഷ്യൽ ഫോഴ്സ് 10 മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിലൂടെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വകവരുത്തിയത്.
”മനുഷ്യത്വത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടാൽ, പ്രതികരണം നിർണ്ണായകമായിരിക്കും. നീതി നടപ്പിലാക്കി. ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു.” – ഇന്ത്യൻ സൈന്യത്തിന്റെ എഡിജിപിഐ എക്സൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കശ്മീർ താഴ്വരയിലുടനീളം അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.









