കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തോടടുക്കെ വൻ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പ്രത്യേക സമൂഹത്തിൽ നിലനിൽക്കുന്ന നാല് വിവാഹം കഴിക്കൽ രീതിയെല്ലാം വൈകാതെ തന്നെ അവസാനിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കി. ബംഗാളിലെ സ്ത്രീ വോട്ടർമാർക്ക് ഇടയിൽ നിർണായകമാകുന്ന വാഗ്ദാനമാണ് അമിത് ഷാ നൽകിയിരിക്കുന്നത്.
പശ്ചിമ ബർദ്ധമാൻ ജില്ലയിലെ കുൾട്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ പ്രീണന രാഷ്ട്രീയമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരും. അതോടെ ഒരു സമുദായത്തിലെയും വ്യക്തിക്ക് നാല് വിവാഹം കഴിക്കാൻ സാധിക്കില്ല. എല്ലാവർക്കും തുല്യ നിയമമായിരിക്കും. ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും അസമും യുസിസി നടപ്പിലാക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷാ ബംഗാളിലും ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
കൂടാതെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മമത സർക്കാർ മദ്രസകൾക്കായി 5000 കോടി രൂപ ചിലവഴിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ മാഫിയ-സിൻഡിക്കേറ്റ് ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായെന്നും അദ്ദേഹം ബംഗാളിലെ ജനതയോട് വ്യക്തമാക്കി.










