ആലപ്പുഴ : വള്ളികുന്നം വാളച്ചാലിന് സമീപം സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചുള്ള കേസിൽ പ്രതിയാക്കപ്പെട്ട വള്ളികുന്നം സ്വദേശികളായ രവിശങ്കർ, മഹേഷ്, അമൽ, ശിവപ്രസാദ്, ശ്യാം കൃഷ്ണൻ, പ്രണവ് എന്നിവരെ നിരപരാധികൾ ആണെന്ന് കണ്ട് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2018 ഫെബ്രുവരി 18 തീയതി സിപിഎം പ്രവർത്തകനായിരുന്ന ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥലത്തുണ്ടായിരുന്ന സുൽഫിക്കാർ, ഷെമീൽ, ജസീൽ എന്നിവരെ ബിജെപി പ്രവർത്തകർ കത്തി, വടിവാൾ തുടങ്ങിയവയുമായി സംഘടിതമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും ക്യത്യത്തിൽ വെച്ച് അതീവ ഗുരുതരമായി പരിക്കേറ്റ സാക്ഷികൾ ഏറെക്കാലം വിദദ്ധ ചികിത്സയിൽ തുടർന്നു വന്നുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
എന്നാൽ ബിജെപി പ്രവർത്തകരുമായി കടുത്ത ശത്രുത വച്ചു പുലർത്തിയിരുന്ന ചില സംഘടനകളുടെ പ്രവർത്തകർ സംഭവത്തിന് രാഷ്ട്രിയ മുഖം നല്കുകയായിരുന്നുവെന്നും കൃത്യത്തിൽ പരിക്ക് പറ്റി എന്ന് പറയുന്നവരിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുമുണ്ടെന്നും അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരെ രാഷ്ട്രീയ വിരോധം കാരണം ആക്രമിച്ചു എന്നുള്ള പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു പ്രതിഭാഗം തർക്കം. രാഷ്ട്രീയമായി വിരുദ്ധ ചേരിയുള്ള കോൺഗ്രസ് സിപിഎം പ്രവർത്തകരെ ഒരുമിച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നും പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ അഡ്വ പ്രതാപ് ജി പടിക്കൽ വാദിച്ചു. മാത്രവുമല്ല സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ ഉൾപ്പെടെ സ്ഥലത്തെ ഏഴോളം വീടുകൾ ആക്രമിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതികളാണ് ഈ കേസിലെ സാക്ഷികൾ എന്നുള്ളതും കേസിന് സംബന്ധിച്ചിടത്തോളം പ്രധാന സംഗതിയാണ് എന്നുള്ള വാദമാണ് കോടതിയിൽ പ്രധാനമായും പ്രതിഭാഗം ഉയർത്തിയത്. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.









