പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന സൈനിക നീക്കത്തിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി കേണൽ കൗശങ്ക് ലംബ. പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടപ്പോൾ സൈനികരുടെ രക്തം തിളയ്ക്കുകയായിരുന്നുവെന്നും, ആ പകയും നീതി നടപ്പാക്കാനുള്ള വാശിയുമാണ് ഓപ്പറേഷനെ നയിച്ചതെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2025 മെയ് 7-ന് അർദ്ധരാത്രിയിൽ ആരംഭിച്ച ആ അതിർത്തിനപ്പുറത്തെ ആക്രമണത്തിന്റെ വെല്ലുവിളികൾ അദ്ദേഹം വിശദീകരിക്കുന്നു.
ഓപ്പറേഷനിൽ ഏറ്റവും വലിയ വെല്ലുവിളി രഹസ്യാത്മകത സൂക്ഷിക്കുക എന്നതായിരുന്നു. കേണൽ ലംബയുടെ യൂണിറ്റ് കശ്മീരിന് പുറത്തുള്ള വളരെ ദൂരെയുള്ള ഒരിടത്തുനിന്നാണ് താഴ്വരയിലേക്ക് നീങ്ങിയത്. ശത്രുക്കളുടെ ചാരക്കണ്ണുകളിൽ പെടാതെ ഇത്രയും വലിയൊരു സൈനിക നീക്കം നടത്തുക എന്നത് ദുഷ്കരമായിരുന്നു. “ഭൗതികമായും വാർത്താവിനിമയ തലത്തിലും അതീവ രഹസ്യമായാണ് ഞങ്ങൾ നീങ്ങിയത്. ശത്രുവിന്റെ പ്രത്യാക്രമണം മുൻകൂട്ടി കണ്ട് അതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഒരുക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ,” അദ്ദേഹം പറഞ്ഞു.
മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കുകളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു സ്കെയിലിലാണ് ഓപ്പറേഷൻ സിന്ദൂർ നടന്നത്. ആർമി, നേവി, എയർഫോഴ്സ് എന്നിവ സംയുക്തമായാണ് പാക് ഭീകരകേന്ദ്രങ്ങളെ തകർത്തത്. നൂതനമായ സാങ്കേതികവിദ്യകളും ഈ ഓപ്പറേഷനിൽ ഉപയോഗിച്ചു. തന്റെ യൂണിറ്റിൽ ലൈവ് ഓപ്പറേഷൻ കണ്ടിട്ടില്ലാത്ത ഒട്ടേറെ യുവസൈനികർ ഉണ്ടായിരുന്നെന്നും അവരുടെ മനോവീര്യം തളരാതെ കാത്തത് വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു. ശത്രുവിന്റെ ലോഞ്ച് പാഡുകളെയും പരിശീലന കേന്ദ്രങ്ങളെയും കുറിച്ച് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതാണ് ആക്രമണം ഫലപ്രദമാകാൻ കാരണം.
ഹ്യൂമൻ ഇന്റലിജൻസ്, സാറ്റലൈറ്റ് ദൃശ്യങ്ങൾ, സിഗ്നൽ ഇന്റലിജൻസ് എന്നിവ ഏകോപിപ്പിച്ചാണ് ഓരോ ഭീകരതാവളവും തകർത്തത്. പഹൽഗാമിൽ മതം ചോദിച്ചു മനസ്സിലാക്കി ഭീകരർ നടത്തിയ ക്രൂരതയ്ക്ക് അർഹമായ മറുപടിയാണ് ഇന്ത്യൻ സേന നൽകിയത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ നൽകുന്ന തിരിച്ചടികൾ കൂടുതൽ കണിശവും സാങ്കേതികമായി കരുത്തുറ്റതുമായി മാറുന്നു എന്നതിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം അഭിമുഖത്തിൽ അടിവരയിട്ടു. ഭാരതത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ സൈനിക നീക്കം ശത്രുക്കൾക്ക് നൽകിയത്.










