ഗൾഫ് പ്രവാസികൾക്കും യുഎഇയിലെ ബാങ്ക് ഉപഭോക്താക്കൾക്കും സുപ്രധാന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (CBUAE). വാട്‌സാപ്പ് ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്ക് കർശന നിരോധനം ഏർപ്പെടുത്തി. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനോ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് പുതിയ നിർദ്ദേശം. സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നിർണ്ണായക നീക്കം. രാജ്യത്തെ എല്ലാ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
വാട്‌സാപ്പ് വഴി ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുമെന്ന് സെൻട്രൽ ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പുറമെ, രാജ്യത്തെ ബാങ്കിംഗ് വിവരങ്ങൾ മറ്റ് രാജ്യങ്ങളിലെ സെർവറുകളിലേക്ക് ചോരാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ കാരണമാകുമെന്നും അധികൃതർ വിലയിരുത്തുന്നു. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ട്രാൻസാക്ഷൻ നടന്നാൽ വാട്‌സാപ്പിലൂടെ ലഭിച്ചിരുന്ന നോട്ടിഫിക്കേഷനുകൾ ഇനി മുതൽ ലഭ്യമാകില്ല. ബാങ്കിംഗ് സേവനങ്ങളുടെ പേരിൽ വാട്‌സാപ്പിൽ വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും നിർദ്ദേശമുണ്ട്.
ബാങ്കുകൾ ഒരുകാലത്തും വാട്‌സാപ്പ് വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക രേഖകളോ ആവശ്യപ്പെടില്ല. അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) എന്നിവ ഒരു കാരണവശാലും വാട്‌സാപ്പിലൂടെ കൈമാറാൻ പാടില്ല. പുതിയ ബാങ്കിംഗ് സ്കീമുകളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നൽകുന്നതിനും ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകൾ ഉപയോഗിക്കരുത്. പണമയക്കുന്നവർ ബാങ്കുകളുടെ ഔദ്യോഗിക ആപ്പുകളോ വെബ്സൈറ്റുകളോ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾ സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കായി ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












