സുമതി വളവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറം നടത്തിയ ഗുരുതര ആരോപണങ്ങളിൽ മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ തനിക്കും സംവിധായകൻ വിഷ്ണു ശശി ശങ്കറിനുമെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ മനംനൊന്താണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസമായി താൻ കേൾക്കുന്ന ചീത്തവിളികൾക്ക് കണക്കില്ലെന്നും ഈ വിവാദം തന്റെ ഔദ്യോഗിക ജീവിതത്തെയും കുടുംബത്തെയും മോശമായി ബാധിച്ചു തുടങ്ങിയെന്നും അഭിലാഷ് വ്യക്തമാക്കി.
താൻ മുരളി കുന്നുംപുറത്തെ ചതിച്ചിട്ടില്ലെന്നും സിനിമ നിർമ്മിക്കാനായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നുവെന്നുമാണ് അഭിലാഷ് പറയുന്നത്. “സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാൽ മാത്രം കൂട്ടാൻ കഴിയുന്ന ഒന്നല്ല. ആദ്യം മറ്റൊരു കഥയായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. എനിക്കും സംവിധായകനും അഞ്ച് ലക്ഷം രൂപ വീതം അഡ്വാൻസും നൽകി. എന്നാൽ പിന്നീട് മുരളിയുടെ കൈവശം പണമില്ലാത്ത അവസ്ഥ വന്നപ്പോൾ ഇൻവെസ്റ്റർമാരെ കണ്ടെത്തി നൽകിയത് ഞങ്ങൾ തന്നെയാണ്,” അഭിലാഷ് വെളിപ്പെടുത്തി. ചെന്നൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയും സിനിമയുടെ ഭാഗമായിരുന്നുവെന്നും 14 കോടിയുടെ ബജറ്റ് എസ്റ്റിമേഷൻ മുരളി തന്നെയാണ് അവർക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളി കുന്നുംപുറത്തിന്റെ വീഡിയോ കണ്ട ഉടനെ താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം മറുപടി നൽകിയതായും അഭിലാഷ് അവകാശപ്പെട്ടു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും തന്നെ വിലക്കിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, സുമതി വളവ് എന്ന ചിത്രം ബോക്സ് ഓഫീസിൽ ലാഭമാണെന്നും 25.50 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ടെന്നുമാണ് അണിയറപ്രവർത്തകരുടെ വാദം. എന്നാൽ മുരളി കുന്നുംപുറം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ യഥാർത്ഥ കണക്കുകൾ പരിശോധിക്കാനാണ് അസോസിയേഷന്റെ തീരുമാനം. സിനിമയിലെ പല അണിയറ പ്രവർത്തകർക്കും ഇനിയും പ്രതിഫലം ലഭിക്കാനുണ്ടെന്ന പി.ആർ.ഒ പ്രതീഷ് ശേഖറിന്റെ വെളിപ്പെടുത്തലും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.












