കുര്യൻ ജോർജ്
എൺപതുകളിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റിയ കപിൽ ദേവിന് ശേഷം തൊണ്ണൂറുകളുടെ ആരംഭം മുതൽ തൻ്റെ വിടവാങ്ങൽ വരെ പകരം വയ്ക്കാനില്ലാത്ത ഒരു തേരാളിയായി ഇന്ത്യയിൽ ക്രിക്കറ്റിനെ ഇത്ര മാത്രം ജനപ്രിയമാക്കിയ ഒരു ചുരുണ്ട മുടിക്കാരനായ ബോംബെക്കാരൻ്റെ ജന്മദിനം വീട്ടിലുള്ള ഒരാളുടെ ജന്മദിനം പോലെ ആഘോഷിച്ചാൽ,,ആരാധനയ്ക്കും സ്നേഹത്തിനും അപ്പുറം ഒറ്റ പേര് മാത്രം “സച്ചിൻ രമേഷ് തെണ്ടുൽക്കർ”
1996 ലോകകപ്പ് മുതലാണ് സച്ചിൻ എന്ന പേര് മനസ്സിൽ കടന്നു കൂടിയത് . കാതിൽ കുഞ്ഞ് കടുക്കനും കയ്യിൽ വളയും കഴുത്തിൽ ചെയ്നുമിട്ട് ചിരിച്ച മുഖവുമായി ആ മനുഷ്യൻ കയറി കൂടിയത് ഞാനടക്കമുള്ള ഒരുപാട് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേയ്ക്കാണ്. ടെസ്‌റ്റിലും ഏകദിനത്തിലുമായി സച്ചിൻ കളിച്ച അനുപമമായ നിരവധി ഇന്നിംഗ്സുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞടുക്കാൻ പറയുമ്പോൾ അത് വളരെ പ്രയാസമേറിയതാണ്. കാരണം സച്ചിൻ ഔട്ടായാൽ ഇന്ത്യ തോറ്റു എന്ന അവസ്ഥയിൽ നിന്നിരുന്ന ഒരു ടീമിനെ ഒറ്റയ്ക്കെന്ന് പറഞ്ഞ പോലെ വിജയിപ്പിച്ചതോ വിജയത്തിനടുത്തെത്തിച്ചതോവായ കളികൾ എത്രയെണ്ണം.
എങ്കിലും എനിക്കേറ്റവും ഇഷ്ടപെട്ട ഒരു ഇന്നിംഗ്സ് എന്നത് 2008 സി. ബി സീരീസിൽ ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നടന്ന ഒന്നാം ഫൈനലിൽ സച്ചിൻ നേടിയ സെഞ്ച്വറിയാണ്. 120 പന്തിൽ നിന്ന് 117 റൺസ് നേടി ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം നേടി കൊടുത്ത ആ പ്രകടനം ക്ഷമയോടെ ഒരു ഇന്നിംഗ്സ് എങ്ങനെ കെട്ടി പെടുത്താം എന്നതിന് മകുടോദാഹരണമാണ്. അവിശ്വസനീയമായി തോന്നാം തൻ്റെ കരിയറിൽ ഓസ്ട്രേലിയൻ മണ്ണിൽ സച്ചിൻ നേടിയ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.
ബ്രെറ്റ് ലീ, ബ്രാക്കൺ, ജോൺസൺ, ഹോഗ് തുടങ്ങിയ മഹാന്മാരായ ബോളർമാരെ താൻ കളിച്ച് തുടങ്ങിയ കാലത്ത് ജനിച്ച ഭാവി സൂപ്പർ സ്റ്റാറായ രോഹിത് ശർമയോടൊപ്പം എണ്ണം പറഞ്ഞ് നേടിയ 123 റൺസ് കൂട്ടുകെട്ടിൽ ബൗണ്ടറികൾ താരതമ്യേന വളരെ കുറവായിരുന്നു.. വലിയ ഗ്രൗണ്ടായ സിഡ്നിയിൽ പുതുമുഖമായ രോഹിത്തിന് മേൽ അധികം സമ്മർദ്ദം നല്കാതെ, മുൻപ് 11,തവണ സിഡ്നിയിൽ ഓസ്ട്രേലിയയുമായി ഏറ്റു മുട്ടിയപ്പോൾ തോറ്റു പോയ നാണക്കേട് മാറ്റാൻ തൻ്റെ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിച്ച് സച്ചിൻ എന്ന അതികായൻ യുദ്ധത്തിനിറങ്ങിയപ്പോൾ ക്രിക്കറ്റ് ലോകം ഒരു കാലം മുഴുവൻ അടക്കി വാണ “മൈറ്റി ഓസ്ട്രേലിയൻ ടീം” തളർന്നു , തോൽവി സമ്മതിച്ചു.
ഒരു ഏകദിന പരമ്പരയും ജയിക്കുവാൻ സാധിച്ചില്ല എന്ന മാനക്കേട് മാറ്റുവാനും ഹീറോ തന്നെ പടത്തലവനായി ഇറങ്ങി യെന്നതാണ് വിജയത്തിൻ്റെ മനോഹാരിത വർദ്ധിപ്പിച്ചത്. ഒന്നാം ഫൈനലിൽ നേടിയ ഈ ജയം രണ്ടാം ഫൈനലിലും വിജയം നേടാനുള്ള ഊർജ്ജം പ്രദാനം ചെയ്തു.. രണ്ടാം ഫൈനലിലും സച്ചിൻ്റെ ബാറ്റിംഗ് ചൂട് ഓസീസ് ബോളർമാർ അറിഞ്ഞു. ക്രിക്കറ്റിൻ്റെ ഏത് ഫോർമാറ്റിലും തങ്ങളുടെ അജയ്യത തെളിയിച്ച ഒരു ടീമിനെ അവരുടെ നാട്ടിൽ ചെന്ന് തളയ്ക്കാൻ സച്ചിൻ്റെ അനുഭവസമ്പത്ത് ടീം ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തു.
2007 ലോകകപ്പ് പരാജയത്തിന് ശേഷം ധോണി എന്ന യുവ നായകൻ്റെ കീഴിൽ സച്ചിൻ വളരെ അനായാസമായമാണ് തൻ്റെ കരിയറിൻ്റെ അവസാന കാലഘട്ടം കളിച്ചത്.. ഒറ്റയ്ക്ക് ചുമലിലേറ്റ ടീമിൻ്റെ ഭാരം താങ്ങാൻ ഒരു പിടി യുവ താരങ്ങൾ തനിക്ക് കൂട്ടായി എത്തിയപ്പോൾ തൊണ്ണൂറുകളുടെ തുടക്കകാലത്ത് താൻ കളിച്ച സ്വതസിദ്ധമായ ശൈലിയിലേയ്ക്ക് തിരികെ പോകാൻ സച്ചിന് സാധിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.
സച്ചിനെന്ന ഇതിഹാസത്തിൻ്റെ നേട്ടങ്ങൾ കേവലം ഒരു ഇന്നിംഗ്സ് കൊണ്ട് അളക്കാൻ കഴിയില്ല.. നീണ്ട 24 വർഷം ഒരു രാജ്യത്തിൻ്റെ പ്രതീക്ഷ ചുമലിലേറ്റി ഒടുവിൽ പാഡഴിച്ചപ്പോൾ ധാരാളം പിൻഗാമികളെ ഈ രാജ്യത്തിന് സമർപ്പിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ യാത്ര തുടരാം, ജന്മദിന മംഗളങ്ങൾ പ്രിയ ഹീറോ












