ന്യൂയോർക്ക് : ഇറാൻ വിഷയത്തിൽ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുമായി യുഎസ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം (Pentagon) ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പെയിനിനെ നാറ്റോ സൈനിക സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഒരു ഇമെയിൽ പുറത്തുവന്നതോടെയാണ് തലത്തിൽ തന്നെ ഇക്കാര്യം ചർച്ചാവിഷയം ആയിരിക്കുന്നത്.
“നിയമവിരുദ്ധവും നീതിരഹിതവും” എന്നായിരുന്നു ഇറാനുമായുള്ള യുദ്ധത്തെ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചിരുന്നത്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ അമേരിക്കയെ സ്പെയിൻ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ സ്പെയിനിലെ റോറ , മോറോൺ എന്നീ സൈനിക താവളങ്ങളിൽ നിന്ന് യുഎസ് തങ്ങളുടെ ഇന്ധന വിമാനങ്ങൾ പിൻവലിച്ചിരുന്നു. അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്ന രാജ്യങ്ങളെ നാറ്റോയിലെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയോ അംഗത്വം സസ്പെൻഡ് ചെയ്യുകയോ ചെയ്യുക എന്ന നീക്കമാണ് യുഎസ് ഇപ്പോൾ നടത്തുന്നത്.
അമേരിക്കയുടെ ഇറാൻ നയത്തെ പൂർണ്ണമായി പിന്തുണയ്ക്കാത്ത ബ്രിട്ടനെതിരെയും നടപടികൾക്ക് നിർദ്ദേശമുണ്ട്. ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ കാര്യത്തിൽ ബ്രിട്ടനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന ഭീഷണിയും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സൈനിക സഹകരണം സാധ്യമാകൂ എന്നും, മേഖലയിലെ സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നും സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി.










