ന്യൂഡൽഹി : ആം ആദ്മി പാർട്ടിയെ ഛിന്നഭിന്നമാക്കി രാജ്യസഭാ എംപിമാർ കൂട്ടത്തോടെ നടത്തിയ പാർട്ടി മാറ്റത്തെ രൂക്ഷമായി വിമർശിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ എന്ന് കെജ്‌രിവാൾ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു. പഞ്ചാബിലെ ജനങ്ങൾ നൽകിയ ചരിത്രപരമായ ജനവിധി അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിന്റെ ആത്മാഭിമാനത്തെയാണ് ബിജെപി മുറിപ്പെടുത്തിയതെന്നും കെജ്‌രിവാൾ സൂചിപ്പിച്ചു. വഞ്ചകരായ നേതാക്കൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പഞ്ചാബിലെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാരാണ് ബിജെപിയിൽ ചേർന്നത്. താൻ എഎപി വിടാൻ കാരണം പാർട്ടിയുടെ ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്ന് രാഘവ് ഛദ്ദ പത്രസമ്മേളനത്തിൽ പറഞ്ഞു. “15 വർഷം എന്റെ വിയർപ്പും രക്തവും നൽകി വളർത്തിയ പാർട്ടിയാണിത്. എന്നാൽ ഇന്ന് ഈ പാർട്ടി രാജ്യത്തിന്റെ താൽപ്പര്യത്തിന് വേണ്ടിയല്ല, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.










