ന്യൂഡൽഹി : ഏതാനും ആഴ്ചകൾക്ക് മുൻപാണ് ആം ആദ്മി പാർട്ടി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും രാഘവ് ഛദ്ദയെ നീക്കിയിരുന്നത്. പകരക്കാരനായി ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) സ്ഥാപകൻ കൂടിയായ അശോക് മിത്തലിനെ ആയിരുന്നു പാർട്ടി പുതിയ രാജ്യസഭാ ഉപാധ്യക്ഷൻ ആയി നിയമിച്ചത്. എന്നാൽ ആം ആദ്മി പാർട്ടിയുടെ ഈ പുതിയ രാജ്യസഭ ഉപാധ്യക്ഷനും ഇപ്പോൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ്. വൻ തിരിച്ചടിയാണ് ഇത് ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് അശോക മിത്തൽ എഎപി വിട്ടു ബിജെപിയിൽ ചേർന്നിരിക്കുന്നത്. അശോക് മിത്തലിന്റെയും രാഘവ് ഛദ്ദയുടെയും നീക്കം അതീവ തന്ത്രപരമായിരുന്നു. രാജ്യസഭയിലെ എഎപിയുടെ 10 എംപിമാരിൽ 7 പേരും ബിജെപിയിൽ ചേരാൻ തീരുമാനിച്ചതോടെ, ഇത് വെറുമൊരു കൂറുമാറ്റമല്ല, മറിച്ച് ഒരു ഔദ്യോഗിക ‘ലയന’മായി മാറി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, ഒരു പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം (2/3) അംഗങ്ങൾ ലയിച്ചാൽ അവർക്ക് അംഗത്വം നഷ്ടമാകില്ല. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ അശോക് മിത്തൽ നടത്തിയ ഈ നീക്കം അരവിന്ദ് കെജ്‌രിവാളിന് ഏറ്റ കനത്ത പ്രഹരമാണ്.
ഈ നീക്കത്തെ വഞ്ചന എന്നാണ് എഎപി വിശേഷിപ്പിച്ചത്. രാജ്യസഭയിൽ പാർട്ടിയുടെ ശബ്ദമാകാൻ അയച്ചവർ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക് വഴങ്ങിയും പാർട്ടി വിട്ടുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
”അശോക് മിത്തലിനെപ്പോലെയുള്ളവർക്ക് പാർട്ടി വലിയ ബഹുമാനവും പദവിയും നൽകി. എന്നാൽ അവർ ചെയ്തത് പാർട്ടിയുടെ നെഞ്ചിൽ കത്തി ഇറക്കുക എന്നതാണ്,” എന്ന് ആം ആദ്മി നേതൃത്വം പ്രതികരിച്ചു. ഈ നീക്കത്തോടെ രാജ്യസഭയിൽ ബിജെപിയുടെ നില കൂടുതൽ ഭദ്രമാവുകയും പഞ്ചാബിലെ എഎപിയുടെ അടിത്തറ ഇളകുകയും ചെയ്തിരിക്കുകയാണ്.











