കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലെക്സ് ബോർഡുകൾ. എറണാകുളം ആലുവയിലാണ് യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും എന്ന കൂറ്റൻ ഫ്ലെക്സ് ബോർഡ് വച്ചിരിക്കുന്നത്. ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ തോട്ടുമുഖത്ത് ആണ് വലിയ ഹോർഡിംഗ് സ്ഥാപിച്ചിരിക്കുന്നത്.
വിഡി. സതീശന്റെ ജന്മനാടാണ് ആലുവ ദേശം ഭാഗം. കഴിഞ്ഞ ദിവസം രാത്രിയാണ് ഫ്ലെക്സ് ബോർഡ് ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്തും കണ്ണൂരും സമാനമായ രീതിയിൽ വി.ഡി. സതീശനെ അനുകൂലിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം ചൂടേറിയ ചർച്ചയാവുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ആരാകണം മുഖ്യമന്ത്രി എന്ന ചർച്ചകൾക്ക് ആക്കം കൂടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മൂന്നു നേതാക്കളുടെ അനുനായികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നുണ്ടെങ്കിലും നേതാക്കൾ ഇതിൽ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്ററികളും പോഡ്കാസ്റ്റുകളും കളം നിറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ജനനായകൻ എന്ന എഐ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തിന്റെ വികസനത്തിനുള്ള ചർച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തലയുടെ കേരളയാത്ര എന്ന പോഡ്കാസ്റ്റും കഴിഞ്ഞ ദിവസം പുറത്തെത്തി. ലോൺ ആപ്പ് കെണിയെ കുറിച്ചും യുഡിഎഫ് സ്വീകരിക്കാനിരിക്കുന്ന നടപടികൾ വിശദീകരിച്ചുമാണ് ആദ്യ വീഡിയോ എത്തിയത്.
കെ.സി. വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. പാർലിമെന്റിൽ കെ.സി. നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം നേരിനൊപ്പം: പോരാട്ടങ്ങൾ, നിലപാടുകൾ എന്ന പുസ്തകമായി പുറത്തിറക്കുന്നുമുണ്ട്. സതീശന്റെ പ്രസംഗങ്ങളുടെ സമാഹാരവും പുറത്തിറങ്ങും.
അതേസമയം, 100ൽ അധികം സീറ്റുകൾ നേടും എന്ന ആത്മവിശ്വാസമാണ് സതീശൻ നേരത്തെ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന നിമിഷത്തിൽ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തർക്കമില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ.സി. പ്രതികരിച്ചിരുന്നു.









