കേരളത്തിലെ ലഹരി വിരുദ്ധ ചർച്ചകളിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിരമിച്ചതിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് സിവിൽ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ബിജു പ്രഭാകർ തന്റെ നിലപാട് തുറന്നുപറഞ്ഞത്. കഞ്ചാവടിച്ച് ആരും നശിച്ച ചരിത്രമില്ലെന്നും ‘റെസ്പോൺസിബിൾ ഡ്രിങ്കിങ്’ പോലെ തന്നെ ഉത്തരവാദിത്തത്തോടെയുള്ള കഞ്ചാവ് ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
രാസലഹരി മരുന്നുകളുടെ (Synthetic Drugs) വ്യാപനം തടയാൻ കഞ്ചാവും കള്ളും പോലുള്ള പ്രകൃതിദത്ത ലഹരികൾ ലഭ്യമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംഡിഎംഎ പോലുള്ള രാസലഹരികൾ ഉപയോഗിക്കുന്നവർക്ക് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് തടയണമെങ്കിൽ കള്ളും വൈനും ബിയറും വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഞ്ചാവ് ഉപയോഗത്തെ നിയമപരമായി അംഗീകരിക്കുന്നത് വഴി മാരകമായ ലഹരിമരുന്നുകളിലേക്കുള്ള യുവാക്കളുടെ പോക്ക് തടയാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ബിജു പ്രഭാകറിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരു മുൻ ഉന്നത ഉദ്യോഗസ്ഥൻ ഇത്തരമൊരു നിലപാട് പരസ്യമായി പ്രഖ്യാപിച്ചത് ഭരണ-പ്രതിപക്ഷ വൃത്തങ്ങളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലഹരിമുക്ത കേരളത്തിനായി സർക്കാർ ബോധവൽക്കരണ പരിപാടികൾ നടത്തുമ്പോൾ, പ്രകൃതിദത്ത ലഹരികളെ പ്രോത്സാഹിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ വാദം നയപരമായ ചർച്ചകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ലഹരി വിരുദ്ധ പ്രവർത്തകരിൽ നിന്ന് ഇതിനോടകം തന്നെ കടുത്ത വിമർശനം ഉയരുന്നുണ്ടെങ്കിലും, ഒരു വിഭാഗം യുവാക്കൾ ബിജു പ്രഭാകറിന്റെ നിലപാടിനെ സ്വാഗതം ചെയ്തും രംഗത്തെത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലത്തിലും ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായേക്കും.










