ന്യൂഡൽഹി : തുർക്കിയിൽ വച്ച് അറസ്റ്റിലായിരുന്ന സലീം ഇസ്മായിൽ ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും ഇന്ത്യയിലെ ലഹരിമരുന്ന് ശൃംഖലയുടെ പ്രധാന സൂത്രധാരനുമായിരുന്നു ഇയാൾ. ഇസ്താംബൂളിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെ ടെക്നിക്കൽ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും ഏകോപിപ്പിച്ചു നടത്തിയ നീക്കത്തിലൂടെയാണ് തുർക്കിയിൽ വെച്ച് സലിം ദോലയെ പിടികൂടിയിരുന്നത്.
2024-ൽ സലിമിന്റെ മകൻ താഹിർ ദോലയെ യു.എ.ഇയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചിരുന്നു. താഹിറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സലീമിന്റെ ഒളിത്താവളങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും അന്വേഷണ ഏജൻസികൾക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
നിലവിൽ ഡൽഹിയിലുള്ള സലിം ദോലയെ ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ദോലയെ മുംബൈ പോലീസിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 25-ന് ഇസ്താംബൂളിലെ ബെയ്‌ലിക്ദുസു ജില്ലയിൽ വെച്ചാണ് തുർക്കിഷ് നാഷണൽ ഇൻ്റലിജൻസ് ഓർഗനൈസേഷനും പ്രാദേശിക പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്. യു.എ.ഇയുടെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്ത്യ നൽകിയ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി-കമ്പനി’യുടെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് സലിം ദോല. സിന്തറ്റിക് മയക്കുമരുന്നായ മെഫെഡ്രോൺ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ശൃംഖല ഇയാൾ നടത്തിവന്നിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രഹസ്യമായി മയക്കുമരുന്ന് ലാബുകൾ സ്ഥാപിച്ച് വൻതോതിൽ ലഹരി നിർമ്മിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. 1998-ൽ 40 കിലോ മാൻഡ്രാക്സ് ഗുളികകളുമായി മുംബൈ വിമാനത്താവളത്തിൽ വെച്ച് ആദ്യം പിടിയിലായെങ്കിലും, 2018-ൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ ഇന്ത്യയിൽ നിന്ന് മുങ്ങുകയായിരുന്നു.








