രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സിം കാർഡുകൾക്ക് ബയോമെട്രിക് വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നതും സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത് തടയുന്നതുമുൾപ്പെടെയുള്ള സമഗ്രമായ റിപ്പോർട്ട് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. രാജ്യസുരക്ഷയ്ക്കും പൗരന്മാരുടെ സമ്പാദ്യത്തിനും ഭീഷണിയാകുന്ന സൈബർ ക്രിമിനലുകളെ പൂട്ടാൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വൻ നീക്കമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ടെലികോം, ഐടി, ബാങ്കിങ് മേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് നീക്കം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി വ്യാജ സിം കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാൻ ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷൻ സിസ്റ്റം അടിയന്തരമായി നടപ്പിലാക്കണമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. സിം കാർഡ് വിൽക്കുന്ന പോയിന്റ് ഓഫ് സെയിൽ (PoS) ഏജന്റുമാരെ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കും. തട്ടിപ്പിന് ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്തിയാൽ ഉടനടി ബ്ലോക്ക് ചെയ്യും. അതോടൊപ്പം, വാട്സാപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിം-ബൈൻഡിംഗ് (SIM-binding) സംവിധാനം നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്. തട്ടിപ്പുകാർ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാതിരിക്കാൻ, ഡിലീറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ 180 ദിവസം വരെ സൂക്ഷിക്കണമെന്ന് വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഐഡി (Device ID) തന്നെ ബ്ലോക്ക് ചെയ്യുന്നതിലൂടെ കുറ്റവാളികൾ പുതിയ നമ്പറുകൾ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാനാകും.
ബാങ്കിങ് മേഖലയിൽ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ (SOP) രാജ്യമെമ്പാടും ഏകീകൃതമായി നടപ്പിലാക്കും. സംശയാസ്പദമായ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിൽ നിന്ന് പണം പുറത്തേക്ക് പോകുന്നത് താൽക്കാലികമായി തടയാൻ (Debit Hold) ബാങ്കുകൾക്ക് അധികാരം നൽകും. വിവിധ ഹൈക്കോടതികളിൽ നിന്ന് വ്യത്യസ്തമായ ഉത്തരവുകൾ വരുന്നത് അന്വേഷണത്തെ ബാധിക്കുന്നത് ഒഴിവാക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്രം തേടിയിട്ടുണ്ട്. തട്ടിപ്പിന് ഇരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ അതിവേഗ പ്രതികരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐടി ആക്ട് പ്രകാരം ഓൺലൈൻ അഡ്ജുഡിക്കേഷൻ സംവിധാനം ശക്തമാക്കാനും ഇത്തരം തട്ടിപ്പുകൾക്ക് അവസരമൊരുക്കുന്ന ഇന്റർമീഡിയറികൾക്ക് സിവിൽ ബാധ്യത ഏർപ്പെടുത്തുന്നതിലൂടെ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സർക്കാർ നീക്കമുണ്ട്.
പോലീസോ മറ്റ് അന്വേഷണ ഏജൻസികളോ ആണെന്ന് വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ രീതിക്കെതിരെ രാജ്യവ്യാപകമായി ജാഗ്രതാ നിർദ്ദേശമുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഈ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ഭാരതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ് കേന്ദ്ര സർക്കാർ. വിദേശ ശക്തികൾക്കും ആഭ്യന്തര ക്രിമിനലുകൾക്കും ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാൻ സാധിക്കില്ലെന്ന കർശനമായ നിലപാടാണ് കേന്ദ്രം സുപ്രീം കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാൻ തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ടെലികോം സേവന ദാതാക്കളോടും ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.









