മോസ്‌കോ : ഇന്ത്യയിലേക്കുള്ള നാലാമത്തെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കയറ്റി അയച്ചു. മെയ് പകുതിയോടെ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ വാർഷികത്തോടനുബന്ധിച്ച്, നാലാമത്തെ റഷ്യൻ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. തുടർന്ന് മെയ് അവസാനത്തോടെ ഇത് രാജ്യത്ത് വിന്യസിക്കും.
ഏപ്രിൽ 18-ഓടെ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ റഷ്യയിൽ നേരിട്ടെത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് റഷ്യ പ്രത്യേക കപ്പലിൽ എസ് -400 ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, പുതിയ S-400 യൂണിറ്റ് രാജസ്ഥാൻ സെക്ടറിലാകും വിന്യസിക്കുക. പാകിസ്ഥാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നേരത്തെ ലഭിച്ച മൂന്ന് യൂണിറ്റുകൾ പഞ്ചാബ്, ഗുജറാത്ത് മേഖലകളിൽ നിലവിൽ പ്രവർത്തനസജ്ജമാണ്. 400 കിലോമീറ്റർ ദൂരപരിധിയിലുള്ള യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഒരേസമയം തകർക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ പ്രതിരോധ സംവിധാനം.
റഷ്യയുമായുള്ള 5.43 ബില്യൺ ഡോളർ (ഏകദേശം ₹40,000 കോടി) കരാറിൽ S-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 5 യൂണിറ്റുകൾ ആണ് ഇന്ത്യ ഓർഡർ നൽകിയിരുന്നത്. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് 2026 നവംബറോടെ ഇന്ത്യയിലെത്തും. ഇതിനുപുറമെ, 5 യൂണിറ്റുകൾ കൂടി അധികമായി വാങ്ങാൻ ഇന്ത്യ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കൂടാതെ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ 288 അധിക മിസൈലുകൾ വാങ്ങാനും പ്രതിരോധ മന്ത്രാലയം അനുമതി നൽകി.









