കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഏറ്റവും നിർണ്ണായകമായ ദക്ഷിണ 24 പർഗാന ജില്ലയിലെ സുരക്ഷാ ചുമതല ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മയ്ക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. മമതയുടെ ഹർജി ഇലക്ഷന് ശേഷം മാത്രമേ പരിഗണിക്കു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏപ്രിൽ 29 വരെ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇടപെടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാദ ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മയെ ബംഗാളിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ നിയോഗിച്ചത് എന്നാണ് മമതാ ബാനർജി ഹർജിയിൽ ആരോപിച്ചിരുന്നത്.
അജയ് പാൽ ശർമ്മ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും മമതാ ബാനർജി ആരോപണമുന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു. വോട്ടെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ നടക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കൊൽക്കത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മ എൻകൗണ്ടർ ‘സിങ്കം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ഏറ്റവും നിർണ്ണായകമായ ദക്ഷിണ 24 പർഗാന ജില്ലയിലെ സുരക്ഷാ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്.
യുപി കേഡറിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് 2011 ബാച്ച് ഐപിഎസ് ഓഫീസറായ അജയ് പാൽ ശർമ്മ. കുറ്റവാളികൾക്കിടയിൽ ഭീതി പടർത്തുന്ന ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അദ്ദേഹം നിലവിൽ പ്രയാഗ്‌രാജ് ഡിഐജി ആണ്. ജൗൻപൂരിലെ 22 മാസത്തെ സർവീസിനിടെ 136 എൻകൗണ്ടറുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അജയ് പാൽ ശർമ എൻകൗണ്ടറുകളുടെ രാജാവ് എന്ന പേരിലും വിശേഷിപ്പിക്കപ്പെടുന്നു. മികച്ച സേവനത്തിന് ഡിജിപിയുടെ സിൽവർ (2017), ഗോൾഡ് (2025) മെഡലുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിലവിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ പോലീസ് ഒബ്സർവറായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അദ്ദേഹത്തെ നിയോഗിച്ചത്.









