കാഠ്മണ്ഡു : ഇന്ത്യയുടെ ഭൂപടത്തെ വികലമായി ചിത്രീകരിച്ച സംഭവത്തിൽ ഔദ്യോഗികമായി മാപ്പപേക്ഷിച്ച് നേപ്പാൾ എയർലൈൻസ്. എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യക്തമാക്കുന്ന നെറ്റ്‌വർക്ക് ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗമായാണ് അടയാളപ്പെടുത്തിയിരുന്നത്. ഇതിന് പുറമെ വടക്കുകിഴക്കൻ ഇന്ത്യയിലെ ചില ഭാഗങ്ങൾ ചൈനയുടെ ഭാഗമായും ഭൂപടത്തിൽ കാണിച്ചിരുന്നു. ഭൂപടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്ത്യയിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് പോസ്റ്റ് പിൻവലിച്ച എയർലൈൻസ് അധികൃതർ, ഉണ്ടായ തെറ്റിൽ ഖേദം പ്രകടിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്തു.
ഓൺലൈനിൽ നിന്നും ലഭ്യമായ ഒരു തെറ്റായ ‘ബേസ് മാപ്പ്’ ഉപയോഗിച്ചതാണ് ഈ പിശകിന് കാരണമെന്ന് എയർലൈൻസ് വക്താവ് അറിയിച്ചു. അന്താരാഷ്ട്ര അതിർത്തികൾ അടയാളപ്പെടുത്തിയതിൽ വന്ന വലിയ പാളിച്ചയാണിതെന്നും ഇത് നേപ്പാൾ സർക്കാരിന്റെയോ എയർലൈൻസിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും അധികൃതർ വ്യക്തമാക്കി. വിവാദമായ പോസ്റ്റ് ഉടനടി നീക്കം ചെയ്യുകയും, ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു.
ഭൂപടം ശ്രദ്ധയിൽപ്പെട്ടതോടെ #BoycottNepalAirlines എന്ന ഹാഷ്‌ടാഗ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗായി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി ഉപഭോക്താക്കൾ വിമർശനവുമായി രംഗത്തെത്തി. ഭോജ്പുരി നടനും ഗായകനുമായ ഖേസരി ലാൽ യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. നേപ്പാൾ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാനും കാഠ്മണ്ഡു-ഡൽഹി റൂട്ടിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനും ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്.









