പാകിസ്ഥാൻ സൂപ്പർ ലീഗ് 2026 , എലിമിനേറ്ററിൽ ഇസ്ലാമബാദ് യുണൈറ്റഡിനെതിരെ ഹൈദരാബാദ് കിങ്‌സ്‌മെന് അവിശ്വസനീയ വിജയം. അവസാന ഓവറിൽ ഇസ്ലാമബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് വെറും അഞ്ച് റൺസ് മാത്രമായിരുന്നു. എന്നാൽ പന്തെറിയാനെത്തിയ ഹുനൈൻ ഷാ വിട്ടുകൊടുത്തത് വെറും മൂന്ന് റൺസ് മാത്രം. ഈ നാടകീയ ജയത്തോടെ ഹൈദരാബാദ് പിഎസ്‌എൽ ഫൈനലിലേക്ക് യോഗ്യത നേടി. ക്യാപ്റ്റൻ മാർനസ് ലബുഷെയ്ൻ ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ വൻ ആവേശത്തോടെയാണ് ഈ വിജയം ആഘോഷിച്ചത്.
മത്സരശേഷമുള്ള അഭിമുഖത്തിൽ, തന്റെ സഹതാരം ഹുനൈൻ ഷായെ പ്രശംസിച്ച കിങ്‌സ്‌മെൻ ബൗളർ മുഹമ്മദ് അലി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ കടമെടുക്കുകയും ചെയ്തു. “ഈ നിമിഷം വാക്കുകളിൽ വിവരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്രയും മോശം ഓവർ (19-ാം ഓവർ) എറിഞ്ഞതിന് ശേഷം എന്ത് പറയണമെന്നെനിക്കറിയില്ല. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഹുനൈനാണ്. അവസാന ഓവറിൽ അവൻ പന്തെറിഞ്ഞ രീതിയും കാണിച്ച സമചിത്തതയുമാണ് ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്,” മുഹമ്മദ് അലി പറഞ്ഞു.
“പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ 14 റൺസ് പ്രതിരോധിക്കാൻ അവന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അവൻ അഞ്ച് റൺസ് പ്രതിരോധിച്ചു. ഇതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. മഹാനായ രാഹുൽ ദ്രാവിഡും പറഞ്ഞിട്ടുണ്ട്, യഥാർത്ഥത്തിൽ കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ഭാഗ്യം തുണയ്ക്കൂ എന്ന്,” മുഹമ്മദ് അലി കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളും തോറ്റുകൊണ്ടാണ് ഹൈദരാബാദ് കിങ്‌സ്‌മെൻ തുടങ്ങിയത്. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന അവർ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങൾ വിജയിച്ച് പ്ലേ ഓഫിലെത്തി. എലിമിനേറ്റർ 1-ൽ മുൾട്ടാൻ സുൽത്താൻസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എലിമിനേറ്റർ 2-ൽ ഇസ്ലാമബാദിനെയും വീഴ്ത്തിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 186-5 എന്ന മികച്ച സ്കോറാണ് നേടിയത്. ഉസ്മാൻ ഖാൻ (61), മാസ് സദാഖത്ത് (39), സയിം അയൂബ് (39), കുശാൽ പെരേര (37) എന്നിവർ തിളങ്ങി മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമബാദ് 11-ാം ഓവറിൽ 68-4 എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും, മാർക്ക് ചാപ്മാനും ഹൈദർ അലിയും (33 പന്തിൽ 64 റൺസ് കൂട്ടുകെട്ട്) അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 16, 18 ഓവറുകളിൽ ഇരുവരും പുറത്തായെങ്കിലും ക്രീസിലുണ്ടായിരുന്ന ഫഹീം അഷ്റഫും ക്രിസ് ഗ്രീനും അവർക്ക് വിജയപ്രതീക്ഷ നൽകി.
മുഹമ്മദ് അലി എറിഞ്ഞ 19-ാം ഓവറിൽ 22 റൺസ് പിറന്നതോടെ ഹൈദരാബാദ് തോൽവി മുന്നിൽ കണ്ടു. എന്നാൽ അവസാന ഓവറിൽ അവിശ്വസനീയമായ രീതിയിൽ പന്തെറിഞ്ഞ ഹുനൈൻ ഷാ കിങ്‌സ്‌മെന് ഫൈനൽ ടിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു.












