അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഹിറ്റ്‌ലറുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ലോകത്തെ തന്റെ കാൽക്കീഴിലാക്കാൻ ശ്രമിച്ച നാസി ഏകാധിപതിയുടെ അതേ പാതയിലാണ് ട്രംപും കൂട്ടാളികളും നീങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എറണാകുളം ഇ.എ.എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘അമേരിക്കൻ യുദ്ധവെറിയും മാറുന്ന ലോകവും’ എന്ന സെമിനാറിലായിരുന്നു എം.എ ബേബിയുടെ ഈ കടന്നാക്രമണം. തങ്ങളുടെ മാത്രം നിയന്ത്രണത്തിലുള്ള ഒരു ലോകക്രമം സൃഷ്ടിക്കാനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നതെന്നും ഇറാനെതിരെയുള്ള സംയുക്ത നീക്കങ്ങൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെ തലവന്മാരെ ഹിറ്റ്‌ലറോട് ഉപമിച്ച ബേബിയുടെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാനെപ്പോലെ മതമൗലികവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വെള്ളപൂശാൻ ഇടതുപക്ഷ നേതാക്കൾ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്ന വിമർശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരായ ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങളെ തള്ളിപ്പറയാൻ മടിക്കുന്നവർ, ഭീകരവാദത്തിനെതിരെ പോരാടുന്ന രാഷ്ട്രത്തലവന്മാരെ ഹിറ്റ്‌ലറോട് ഉപമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് പ്രധാന വിമർശനം.
ഭാരതം ലോകരാഷ്ട്രങ്ങൾക്കിടയിൽ കരുത്താർജ്ജിക്കുകയും അമേരിക്കയുമായും ഇസ്രയേലുമായും തന്ത്രപ്രധാനമായ ബന്ധം പുലർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.











