നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ വിചിത്രമായ ന്യായീകരണങ്ങളോടെ നേരിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എങ്ങനെയെങ്കിലും അധികാരം പിടിക്കാനുള്ള തന്ത്രപ്പാടിലാണ് ഇടത് ക്യാമ്പെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്റെ പുതിയ പ്രസ്താവന. എക്‌സിറ്റ് പോളുകൾ എൽഡിഎഫിന് പരമാവധി 69 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 71 സീറ്റുകൾ വേണമെന്നിരിക്കെ, “പിന്നെ രണ്ടല്ലേ വേണ്ടൂ” എന്ന ഗോവിന്ദന്റെ ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പരിഹാസത്തിന് വഴിതെളിച്ചിട്ടുണ്ട്. ജനവിധി അനുകൂലമല്ലെങ്കിൽ കുതിരക്കച്ചവടത്തിലൂടെ അധികാരം നിലനിർത്താനാണോ സി.പി.എം നീക്കമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് നേരത്തെ അവകാശപ്പെട്ടവർ ഇപ്പോൾ കേവലഭൂരിപക്ഷത്തിന് താഴെയുള്ള കണക്കുകളിൽ തൂങ്ങിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന ഗോവിന്ദന്റെ അവകാശവാദം പരിഹാസ്യമാണ്. സ്വർണ്ണക്കടത്ത് മുതൽ മാസപ്പടി വിവാദം വരെ നീളുന്ന അഴിമതി ആരോപണങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുമ്പോഴും, എക്‌സിറ്റ് പോളുകളിലെ ചെറിയ ശതമാനം കണക്കുകളിൽ ആശ്വാസം കണ്ടെത്താനാണ് സി.പി.എം ശ്രമിക്കുന്നത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിന്റെ തകർച്ച പ്രവചിക്കുമ്പോഴും വോട്ടെണ്ണൽ കഴിയുമ്പോൾ അത്ഭുതം സംഭവിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് അണികളെ പിടിച്ചുനിർത്താനുള്ള തന്ത്രം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതികൾക്കെതിരെ ഭരണകക്ഷിക്കുള്ളിൽ തന്നെ അതൃപ്തി നിലനിൽക്കെ, പാർട്ടി തീരുമാനിക്കുമെന്ന് ഗോവിന്ദൻ പറയുന്നത് പിണറായിയെ സംരക്ഷിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരളത്തിൽ വീശിയടിച്ച ഭരണവിരുദ്ധ തരംഗത്തിൽ ഇടതുകോട്ടകൾ തകർന്നടിയുമോ എന്ന് കാത്തിരുന്നു കാണാം. ഗോവിന്ദന്റെ ‘രണ്ട് സീറ്റ്’ ന്യായീകരണം സി.പി.എമ്മിന്റെ ആത്മവിശ്വാസമില്ലായ്മയുടെ തെളിവായി ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.












