തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ നീക്കം. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ പാർട്ടിയുടെ എംഎൽഎ സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റാൻ വിജയ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ വൻകിട കക്ഷികൾ തന്റെ എംഎൽഎമാരെ തട്ടിയെടുക്കാതിരിക്കാനുള്ള മുൻകരുതലായാണ് ഈ ‘റിസോർട്ട് രാഷ്ട്രീയം’ വിജയ് പയറ്റുന്നത്. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ കക്ഷികൾ പയറ്റുന്ന അതേ അടവുകളുമായി വിജയ് രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
വിജയിക്കുന്ന സ്ഥാനാർത്ഥികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാൻ പാർട്ടി ജില്ലാ സെക്രട്ടറിമാർക്ക് വിജയ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുമുഖ പാർട്ടിയായ ടിവികെയെ ദുർബലപ്പെടുത്താൻ മറ്റ് പാർട്ടികൾ ശ്രമിക്കുമെന്ന് വിജയ് ഭയക്കുന്നു. വോട്ടെണ്ണൽ ദിവസം വൈകുന്നേരത്തോടെ തന്നെ എല്ലാ വിജയികളെയും ചെന്നൈയ്ക്കും മഹാബലിപുരത്തിനും അടുത്തുള്ള രഹസ്യ റിസോർട്ടുകളിലേക്ക് മാറ്റാനാണ് പ്ലാൻ. തമിഴ്നാട് രാഷ്ട്രീയത്തിൽ മുൻപ് പനീർസെൽവം-ശശികല പോരിന്റെ സമയത്തും മറ്റും കണ്ട റിസോർട്ട് രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ വിജയ്‍യുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്.
രാഷ്ട്രീയത്തിൽ ശുദ്ധീകരണം നടത്തുമെന്ന് പ്രസംഗിച്ച വിജയ്, ആദ്യപരീക്ഷണത്തിൽ തന്നെ ഇത്തരം പ്രതിരോധ നീക്കങ്ങളിലേക്ക് കടന്നത് ടിവികെ ക്യാമ്പിലെ ആശങ്കയാണ് വ്യക്തമാക്കുന്നത്. എന്നാൽ സ്വന്തം പാർട്ടിക്കാരെ വിശ്വാസമില്ലാത്തതുകൊണ്ടാണോ ഈ നടപടിയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുന്നുണ്ട്.












