ദിസ്പുർ : അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻഡിഎ സഖ്യം വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 64 സീറ്റുകൾ എന്ന കടമ്പ ആദ്യഘട്ടത്തിൽ തന്നെ പിന്നിട്ടു കഴിഞ്ഞു. നിലവിലെ ട്രെൻഡുകൾ പ്രകാരം ബിജെപിയും സഖ്യകക്ഷികളും 99 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഇതിൽ ബിജെപി മാത്രം 52-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം നിലവിൽ 24 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ജലൂക്ബാരി മണ്ഡലത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ദിസ്‌പൂരിൽ കോൺഗ്രസ് ബിജെപിയിലെത്തിയ പ്രദ്യുത് ബോർദോലോയ് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ഭരണകക്ഷിയായ എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തും എന്നാണ് അസമിൽ നിന്നും നിലവിലുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്.








