ബംഗാൾ രാഷ്ട്രീയത്തിൽ ‘നന്ദിഗ്രാമിന്റെ നായകൻ’ എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ഇന്ന് ബംഗാളിലെ ബിജെപിയുടെ വിജയശിൽപി ആയി മാറിയിരിക്കുകയാണ്. ഒരു മുനിസിപ്പൽ കൗൺസിലറിൽ നിന്ന് ദേശീയ തലത്തിൽ ശക്തനായ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സംഭവബഹുലമായിരുന്നു. നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രസ്ഥാനത്തിലൂടെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിക്ക് അടിത്തറ പാകിയ സുവേന്ദു അധികാരി 2026 ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലൂടെ മമതാ ബാനർജിയെ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂരിലെ കാർകുലിയിൽ 1970 ഡിസംബർ 15 ന് സുവേന്ദു അധികാരി ജനിച്ചു . മൻമോഹൻ സിംഗ് സർക്കാരിലെ മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരനുമായിരുന്ന ശിശിർ കുമാർ അധികാരിയുടെ മകനാണ് അദ്ദേഹം. കോൺഗ്രസ് പ്രവർത്തകനായാണ് സുവേന്ദു അധികാരി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചിരുന്നത് എങ്കിലും പിന്നീട് പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് അടിത്തറ പാകിയതും അദ്ദേഹം തന്നെയായിരുന്നു. നന്ദിഗ്രാം പ്രതിഷേധങ്ങളിലൂടെ പശ്ചിമ ബംഗാളിൽ നിന്നും ഇടതുപക്ഷത്തെ തൂത്തെറിയുന്നതിലും 2011 ൽ മമത ബാനർജിയെ അധികാരത്തിലെത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത് സുവേന്ദു അധികാരി ആയിരുന്നു. രണ്ടുതവണ ലോകസഭാംഗമായും പിന്നീട് ബംഗാളിൽ ഗതാഗത,ജലവിഭവ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് തൃണമൂൽ കോൺഗ്രസിനുള്ളിലെ വംശാധിപത്യ രാഷ്ട്രീയത്തിനെതിരെയും പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നതിനെതിരെയും ശക്തമായ വിമർശനം ഉന്നയിച്ചുകൊണ്ട് സുവേന്ദു അധികാരി പാർട്ടി വിട്ടത്. പിന്നീട് അമിത് ഷായുടെ നേതൃത്വത്തിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് മമതാ ബാനർജിയെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു അധികാരി ബംഗാൾ രാഷ്ട്രീയത്തിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. ഇതോടെ അദ്ദേഹം ബിജെപിയുടെ ബംഗാളിലെ ഏറ്റവും കരുത്തനായ നേതാവായി മാറി. കഴിഞ്ഞ അഞ്ചുവർഷം പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു സുവേന്ദു അധികാരി. ബംഗാൾ രാഷ്ട്രീയത്തിൽ ഹിന്ദുത്വ വോട്ടുകളെ ഏകീകരിക്കുന്നതിലും തൃണമൂലിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുന്നതിലും സുവേന്ദു അധികാരി ശക്തമായ പങ്കുവഹിച്ചു. ഒടുവിൽ ബംഗാളിന്റെ രാഷ്ട്രീയ ഗതി മാറ്റിക്കൊണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിനെ ബിജെപിയുടെ കൈകളിലേക്ക് ഭദ്രമായി എത്തിച്ചിരിക്കുകയാണ് സുവേന്ദു അധികാരി.








