ചെന്നൈ : ശക്തമായ മത്സരം നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴഗ വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ തേടുന്നു. 118 സീറ്റുകൾ എന്ന കേവലപൂരിപക്ഷത്തിനുള്ള സംഖ്യ നേടാൻ കഴിയാതിരുന്നത് ടിവികെക്ക് മുൻപിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളാണ് ഇപ്പോൾ ടിവികെക്ക് മുൻപിലുള്ളത്.
കേവല ഭൂരിപക്ഷ സംഖ്യയിൽ എത്താൻ ടിവികെക്ക് ഇനി 10 സീറ്റുകൾ കൂടിയാണ് വേണ്ടത്.
നിലവിൽ ഡി.എം.കെ സഖ്യത്തിലുള്ള കോൺഗ്രസ് (5 സീറ്റ്), ഇടതുപക്ഷ പാർട്ടികൾ (2 സീറ്റ്), ഐ.യു.എം.എൽ (2 സീറ്റ്) എന്നിവരെ അടർത്തിയെടുത്ത് ഭൂരിപക്ഷം തികയ്ക്കുക എന്നതാണ് വിജയ്‌യുടെ ആദ്യ ലക്ഷ്യം. എന്നാൽ ഡിഎംകെയുമായി അകലുന്നത് കോൺഗ്രസിന് ഇൻഡി മുന്നണിയിൽ ദോഷം ചെയ്യും എന്നുള്ളതിനാൽ ഇത് ഫലപ്രദമാകില്ലെന്ന് കരുതുന്നു. മറ്റു പാർട്ടികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ, പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്നതാണ് രണ്ടാമത്തെ വഴി. 2006-ൽ കരുണാനിധി ചെയ്തതുപോലെ, വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ അനുമതി ചോദിക്കുകയും വോട്ടെടുപ്പ് വേളയിൽ ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യവും വിജയ്ക്ക് മുൻപിലുണ്ട്. എ.ഐ.എ.ഡി.എം.കെയിലെ അതൃപ്തരെ കൂടെക്കൂട്ടി ഭരണം പിടിക്കുക എന്നതാണ് വിജയ് മൂന്നാമതായി ലക്ഷ്യമിടുന്നത്.
എം.എൽ.എമാരെ മറ്റ് പാർട്ടികൾ തട്ടിയെടുക്കുന്നത് ഒഴിവാക്കാൻ ടിവികെ തങ്ങളുടെ 108 എം.എൽ.എമാരെയും മഹാബലിപുരത്തെ ഫോർ പോയിന്റ്സ് റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിജയ് തന്നെ നേരിട്ടാണ് എം.എൽ.എമാരുടെ സുരക്ഷയും ഐക്യവും നിരീക്ഷിക്കുന്നത്. 34.9% വോട്ട് വിഹിതമാണ് തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടിവികെ കൈവരിച്ചത്. വരും ദിവസങ്ങളിൽ ഗവർണറുടെ നിലപാടും ചെറുകക്ഷികളുടെ തീരുമാനവുമാകും തമിഴ്നാടിന്റെ ഭാവി നിശ്ചയിക്കുക.










