ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശ കൈമാറ്റം വൻ വിവാദത്തിലേക്ക്. മിത്തൽ കുടുംബവും അദർ പൂനവല്ലയും ചേർന്ന് ടീമിനെ ഏറ്റെടുത്തതിന് പിന്നാലെ, തങ്ങളെ മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണവുമായി അമേരിക്കൻ വ്യവസായി കൽ സോമനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രംഗത്തെത്തി. 1.65 ബില്യൺ ഡോളറിന് ഞായറാഴ്ചയാണ് പുതിയ ഉടമകൾ ടീമിനെ സ്വന്തമാക്കിയത്.
ഫണ്ട് ലഭ്യതയിലെ കുറവ് മൂലമാണ് കൽ സോമനിയുടെ നേതൃത്വത്തിലുള്ള ബിഡ് തള്ളിയതെന്ന വാർത്തകൾ കൺസോർഷ്യം നിഷേധിച്ചു. തങ്ങൾ തുടക്കം മുതൽ അവസാനം വരെ എല്ലാ ഘട്ടത്തിലും മുൻപന്തിയിലുണ്ടായിരുന്നുവെന്നും ആവശ്യമായ ഫണ്ട് പൂർണ്ണമായും സജ്ജമായിരുന്നുവെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. ശനിയാഴ്ച നടന്ന ബോർഡ് മീറ്റിംഗിൽ തങ്ങളുടെ കൺസോർഷ്യത്തെ അംഗീകരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞതായും അവർ ആരോപിക്കുന്നു.
ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ കടുത്ത ഭാഷയിലാണ് കൺസോർഷ്യം പ്രതികരിച്ചത്. ഉടമസ്ഥാവകാശ പ്രക്രിയയിൽ സുതാര്യതയോ കൃത്യമായ മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. എല്ലാവർക്കും തുല്യമായ അവസരം (Level Playing Field) നൽകുന്ന രീതിയിലല്ല ഈ കൈമാറ്റം നടന്നതെന്നും അവർ വ്യക്തമാക്കി. NFL, MLB, EPL തുടങ്ങിയ ആഗോള കായിക ലീഗുകളിൽ പരിചയമുള്ള വലിയൊരു നിര നിക്ഷേപകർ തങ്ങൾക്കൊപ്പമുണ്ടായിട്ടും തഴയപ്പെട്ടതിൽ അവർ നിരാശ രേഖപ്പെടുത്തി.
മെയ് 3-നാണ് മിത്തൽ-പൂനവല്ല ഗ്രൂപ്പ് ടീമിനെ ഏറ്റെടുത്ത വിവരം ഔദ്യോഗികമായി പുറത്തുവന്നത്. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളും ഗുരുതരമായ ആരോപണങ്ങളും വലിയ നിയമപോരാട്ടങ്ങൾക്ക് വഴിതുറക്കാൻ സാധ്യതയുണ്ട്. ഇത് മിത്തൽ-പൂനവല്ല ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനെ ദോഷകരമായി ബാധിച്ചേക്കാം.












