തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം. നടൻ വിജയിന്റെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ, വിജയിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നീക്കമാണ് ഡി.എം.കെ – കോൺഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നത്. തങ്ങളെ ചതിച്ച കോൺഗ്രസിനെ “പിന്നിൽ നിന്ന് കുത്തിയവർ” (Backstabber) എന്ന് വിളിച്ചാണ് ഡി.എം.കെ കടന്നാക്രമിക്കുന്നത്.
കോൺഗ്രസ് വിജയിന്റെ പാർട്ടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ചതുകൊണ്ട് മാത്രമാണ് കോൺഗ്രസിന് ഇത്തവണ 5 സീറ്റുകൾ ലഭിച്ചതെന്നും, തനിച്ചായിരുന്നെങ്കിൽ അവർ വട്ടപ്പൂജ്യമാകുമായിരുന്നുവെന്നും ശരവണൻ പരിഹസിച്ചു.
വിജയിന്റെ ടി.വി.കെ ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും, പ്രധാനമന്ത്രി മോദിക്കാണ് വിജയ് ആദ്യം നന്ദി പറഞ്ഞതെന്നും ഡി.എം.കെ ആരോപിക്കുന്നു. ഇത്തരം ഒരു പാർട്ടിയെ രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും അവർ ചോദിക്കുന്നു. കന്നിയങ്കത്തിൽ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിലെ വമ്പൻമാരെ ഞെട്ടിച്ചാണ് വിജയ് മുന്നേറിയത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, 10 സീറ്റുകളുടെ കുറവാണ് വിജയിനുള്ളത്.
ബി.ജെ.പിയുടെ പിന്തുണ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ വിജയ് നിരസിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസിന്റെ 5 സീറ്റുകൾ നിർണ്ണായകമായത്. ബി.ജെ.പിയെയും അവരുടെ ബി-ടീമുകളെയും തമിഴ്നാട് ഭരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് തങ്ങൾ വിജയിയെ പിന്തുണയ്ക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നത്, തമിഴ്നാട്ടിൽ ഒരു മതേതര സർക്കാർ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ്.
ദേശീയതലത്തിൽ ഡി.എം.കെ – കോൺഗ്രസ് സഖ്യം തുടരുമോ എന്ന ചോദ്യത്തിന് “അത് കോൺഗ്രസ് തീരുമാനിക്കട്ടെ” എന്നാണ് ഡി.എം.കെ നൽകിയ മറുപടി. അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ സഖ്യകക്ഷികൾക്കിടയിൽ കോൺഗ്രസിന്റെ ഈ നിലപാട് മോശം സന്ദേശം നൽകുമെന്നും ഡി.എം.കെ മുന്നറിയിപ്പ് നൽകുന്നു. മെയ് 7-ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
തമിഴ്നാട്ടിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വഭരണത്തിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. കോൺഗ്രസ് പുതിയൊരു വഴി തേടുമ്പോൾ അത് ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം.








