ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ എഐഎഡിഎംകെയുടെ പിന്തുണ തേടുന്നതിനായി ടിവികെ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ വിശ്വസ്തനും പാർട്ടി ജനറൽ സെക്രട്ടറിയുമായ ബസ്സി ആനന്ദ്, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു തൂക്കുസഭ ഉണ്ടാകുന്നത്. കേവല ഭൂരിപക്ഷത്തിനായി 10 സീറ്റുകളുടെ കുറവാണ് ടിവികെക്ക് ഉള്ളത്. പിന്തുണയ്ക്കായി വിജയ് ഡിഎംകെ ഒഴികെയുള്ള എല്ലാ പാർട്ടികളുമായും ചർച്ച നടത്തുന്നുണ്ട്. ഇതിനിടെ അഞ്ച് സീറ്റുള്ള കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തത് ഡിഎംകെ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ‘പിന്നിൽ നിന്ന് കുത്തുന്ന പ്രവൃത്തി’ എന്നാണ് ഡിഎംകെ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിൽ വിജയ്‌യുടെ നിർദ്ദേശപ്രകാരം ചെന്നൈയിലെ എടപ്പാടി പളനിസ്വാമിയുടെ വസതിയിലെത്തിയാണ് ബസ്സി ആനന്ദ് ചർച്ച നടത്തിയത്.
ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് മുന്നോടിയായി എഐഎഡിഎംകെയുടെയും മറ്റു ചെറുകക്ഷികളുടെയും പിന്തുണ രേഖാമൂലം വാങ്ങാനാണ് വിജയ് ലക്ഷ്യമിടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണത്തിൽ വ്യക്തമായ ചിത്രം തെളിയും.








