ചെന്നൈ : ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്. തമിഴ്‌നാട്ടിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനായി തമിഴക വെട്രി കഴകത്തിന് ( ടിവികെ ) പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ എല്ലാ സമയത്തും ടിവികെയോടൊപ്പം ഒന്നിച്ചു നിന്ന് പോരാടും എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 5 എംഎൽഎമാരാണ് കോൺഗ്രസിന് തമിഴ്നാട്ടിൽ ഉള്ളത്.
തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് നിയമസഭാ കക്ഷിയും സംയുക്തമായാണ് വിജയ്‌യുടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ, ഈ പിന്തുണയ്ക്ക് ഒരു ഉപാധിയും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തണമെന്നാണ് എഐസിസി ഇൻ-ചാർജ് ഗിരീഷ് ചോദങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനവിധി ഒരു മതേതര, പുരോഗമന സർക്കാരിന് വേണ്ടിയുള്ളതാണ്. അതിനാൽ ആ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം എന്നും കോൺഗ്രസ് ടിവികെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിന് അർഹമായ ‘പങ്ക്’ നൽകണമെന്നും കോൺഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. വിജയ് ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. എല്ലാം നിശ്ചയിച്ചതുപോലെ നടന്നാൽ മെയ് 7-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.









