കേരളത്തിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിനുള്ളിൽ വടംവലി മുറുകുന്നതിനിടെ, അപ്രതീക്ഷിത നീക്കവുമായി കെ. സുധാകരൻ. മുഖ്യമന്ത്രി ആരെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “എന്റെ മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെയാണ്, മറ്റൊരു പേരില്ല” എന്നായിരുന്നു സുധാകരന്റെ മറുപടി. ഹൈക്കമാൻഡ് തന്റെ അഭിപ്രായം ചോദിക്കുമെന്നും അപ്പോൾ അത് വ്യക്തമായി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ നടത്തുന്നതിനിടെ സുധാകരൻ നടത്തിയ ഈ പരസ്യ പ്രതികരണം കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പ്രക്രിയയിൽ കാലതാമസമുണ്ടാകില്ലെന്നും ഉടൻ തന്നെ ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനായിരിക്കെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിൽ തനിക്ക് നിർണ്ണായക പങ്കുണ്ടെന്ന സൂചനയാണ് സുധാകരന്റെ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മറ്റ് പ്രമുഖ നേതാക്കൾ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ നടത്തുമ്പോൾ, തന്റെ അവകാശവാദം പരസ്യമായി പ്രഖ്യാപിച്ച് സുധാകരൻ കളം പിടിക്കുകയാണ്.
ഐ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലുള്ള പോരിനിടയിലേക്ക് സുധാകരൻ കൂടി അവകാശവാദം ഉന്നയിച്ചതോടെ ഹൈക്കമാൻഡിന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന സുധാകരന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നേതാക്കൾക്കിടയിലെ ഈ ‘കസേര കളി’ കോൺഗ്രസിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കുമോ എന്ന ആശങ്കയും പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്.










