നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എഴുതിത്തയ്യാറാക്കിയ കുറിപ്പ് വായിച്ച ശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം വേഗത്തിൽ മടങ്ങുകയായിരുന്നു. എൽഡിഎഫിന്റേത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും സംഘടനാപരമായ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും മുൻപും പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവന്ന ചരിത്രം സിപിഎമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം, എല്ലാവരെയും കേൾക്കും” എന്ന പ്രസ്താവനയിലൂടെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്ന് പരോക്ഷമായി സമ്മതിച്ചു. എന്നാൽ ഭരണവിരുദ്ധ വികാരമാണോ അതോ ഭരണത്തലവന്റെ ശൈലിയാണോ തിരിച്ചടിയായതെന്ന ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ വാർത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി ഘടകങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉയർന്നതായാണ് വിവരം. തിരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചകൾക്ക് ആര് മറുപടി പറയുമെന്ന ചോദ്യം പാർട്ടി അണികൾക്കിടയിലും സജീവമാണ്. പരാജയഭീതിയിൽ ചോദ്യങ്ങളെ ഭയക്കുന്ന നേതൃത്വത്തിന്റെ നിലപാട് പാർട്ടി പ്രവർത്തകർക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിന് സാധിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ എം.വി ഗോവിന്ദന്റെ ഈ ‘പലായനം’ ഇതിനോടകം തന്നെ വലിയ ട്രോളുകൾക്ക് വഴിതുറന്നിരിക്കുകയാണ്.












