കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ തണലിൽ അക്രമം നടത്തുന്ന ‘ഗുണ്ടകൾ’ എവിടെ ഒളിച്ചാലും അവരെ കണ്ടെത്തി ജയിലിലടക്കുമെന്ന് കടുത്ത മുന്നറിയിപ്പുമായി ബിജെപി നേതാവും നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളിലെ വിജയിയുമായ സുവേന്ദു അധികാരി. ബിജെപി സർക്കാരിന് കീഴിൽ ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാനായി നന്ദിഗ്രാമിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങൾക്കും അഴിമതിക്കും അറുതി വരുത്തുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സുവേന്ദു അധികാരി അറിയിച്ചു. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പഴയ ഫയലുകളെല്ലാം വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 9 വരെ വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്നും സമാധാനം നിലനിർത്തണമെന്നും അദ്ദേഹം ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. തൃണമൂലിനെപ്പോലെ അക്രമത്തിന്റെ പാത ബിജെപി സ്വീകരിക്കില്ലെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
ബംഗാളിലെ രാഷ്ട്രീയ മാറ്റം ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയുള്ള നാളുകളിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർക്കും വ്യാജ വോട്ടർമാർക്കും എതിരെയും കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.








