ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ അക്രമികൾ വെടിവെച്ചു കൊന്നു. പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ ആയിരുന്നു സംഭവം.
മധ്യംഗ്രാമിലെ ദൊഹാരിയക്ക് സമീപം വെച്ചാണ് സംഭവം നടന്നത്. ചന്ദ്രനാഥ് രഥ് സഞ്ചരിച്ചിരുന്ന വാഹനത്തെ ബൈക്കിലെത്തിയ സംഘം പിന്തുടരുകയും വാഹനം തടഞ്ഞുനിർത്തി തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു.വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വാഹനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. നന്ദിഗ്രാമിലും ഭവാനിപൂരിലും സുവേന്ദു അധികാരി നേടിയ വിജയങ്ങളിൽ ചന്ദ്രനാഥ് രഥ് പ്രധാന പങ്കുവഹിച്ചിരുന്നു. ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെയാണ് അധികാരി പരാജയപ്പെടുത്തിയത്.
“ബൈക്കിലെത്തിയ അക്രമികൾ വാഹനം പിന്തുടരുകയായിരുന്നു എന്നാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. മധ്യംഗ്രാമിലെ ദൊഹാരിയയിൽ വെച്ച് വാഹനം തടയുകയും രഥ് കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്നെ അക്രമികൾ വെടിയുതിർക്കുകയുമായിരുന്നു.” പ്രവർത്തകർ പറഞ്ഞു.
ബരാസത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. മെയ് 9-ന് കൊൽക്കത്തയിൽ പുതിയ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്.









